നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്തു, രഹസ്യമായി വിറ്റ ശേഷം ബാക്കി വന്നത് വീട്ടിലും കൊണ്ടുപോയി; മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം; നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്ത് രഹസ്യമായി വില്‍പ്പന നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരാണ് മീന്‍ വിറ്റത്. ബാക്കി വന്ന മീന്‍ ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് റൂറല്‍ എസ്പി പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇവരെ നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്ക് മാറ്റി. തീരദേശത്തുള്ള ചിലര്‍ കഠിനംകുളം കായലില്‍ നിന്നും വലവീശി പിടിക്കുന്ന കരിമീന്‍ , തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്‌ഐ, എഎസ്‌ഐമാര്‍ ചില സിവില്‍പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെ ആരോപണങ്ങളില്‍പ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍കി. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു.

തുടര്‍ന്നായിരുന്നു റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം. അതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന എസ്‌ഐയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ ഒഴിവാക്കിയെന്നും ആരോപണമുയരുന്നുണ്ട്.

Exit mobile version