നടുറോഡില്‍ പരസ്യമായി മദ്യപിച്ച് ബഹളം, തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെയും ആക്രമണം! കരുനാഗപ്പള്ളി നഗരത്തില്‍ അഴിഞ്ഞാടി ഒരു സംഘം യുവാക്കള്‍

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കരുനാഗപ്പള്ളി: ദേശീയപാതയില്‍ പരസ്യമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയും തടയാന്‍ ശ്രമിച്ച പോലീസുകാരെ മര്‍ദ്ദിച്ചും കരുനാഗപ്പള്ളി നഗരത്തില്‍ അഴിഞ്ഞാടി ഒരു സംഘം യുവാക്കള്‍. സംഭവത്തില്‍ ആദിനാട് സ്വദേശികളായ അജ്മല്‍ (24), അഹദ് (40), ആലുംകടവ് സ്വദേശി അഭിജിത്ത് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ പോലീസ് സ്‌റ്റേഷനിലും അക്രമം അഴിച്ചു വിട്ടു.

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശല്യം കൂടിവന്നപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി ടൗണില്‍ ദേശീയപാതയില്‍ മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറുത്തുനിന്ന സംഘത്തെ ഏറെ പണിപ്പെട്ടാണ് സ്റ്റേഷനില്‍ എത്തിച്ചത്. സ്റ്റേഷനിലെത്തിയ സംഘം അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റേഷനിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പോലീസ് പറഞ്ഞു.

സംഘത്തിന്റെ ആക്രമണത്തില്‍ എസ്‌ഐ അജയകുമാര്‍, സിപിഒമാരായ ഹാഷിം, രാജീവ് എന്നിവര്‍ക്ക് നിസാരപരിക്കേറ്റു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികളുടെ പേരില്‍ കേസെടുത്തു.

Exit mobile version