കൊവിഡ് 19; സാമൂഹ്യവ്യാപന ഭീഷണിയില്‍ കട്ടപ്പന

കട്ടപ്പന: സാമൂഹ്യവ്യാപന ഭീഷണിയില്‍ കട്ടപ്പന. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 26 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിനായി കട്ടപ്പന ടൗണ്‍ പൂര്‍ണ്ണമായും അടച്ചിട്ടുള്ള പ്രതിരോധത്തിലേക്ക് നഗരസഭയും ആരോഗ്യവകുപ്പും കടന്നിരിക്കുകയാണ്. പതിനാറിന് കൊവിഡ് സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരന്റെ സമ്പര്‍ക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കും, പതിനേഴിന് രോഗം സ്ഥിരീകരിച്ച ഹോട്ടല്‍ ജീവനക്കാരന്റെ സമ്പര്‍ക്കത്തിലൂടെ 18 പേര്‍ക്കുമാണ് കട്ടപ്പനയില്‍ വൈറസ് ബാധയുണ്ടായത്. കൂടുതല്‍ ആശങ്ക ഹോട്ടല്‍ ജീവനക്കാരന്റെ സമ്പര്‍ക്കം തന്നെയാണ്. ഇതുവരെ ഹോട്ടലിലെത്തിയ മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രോഗം സ്ഥിരീകരിച്ചയാളുമായി ആയിരത്തിലധികം പേരാണ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് രോഗികളുടെ എണ്ണം കൂടുവാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. അമ്പത്തിരണ്ടുകാരന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ വന്ന മുഴുവന്‍ ആളുകളെയും കണ്ടെത്തി പരിശോധിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.

നിലവില്‍ കട്ടപ്പന ടൗണിലേക്ക് ബസുകള്‍ ഒന്നും കടക്കുന്നില്ല. ഇടുക്കി, അടിമാലി, ഉപ്പുതറ ഭാഗത്ത് നിന്നുള്ള ബസുകള്‍ ഇടുക്കിക്കവല വരെയും, നെടുങ്കണ്ടം, വണ്ടന്‍മേട് ഭാഗത്ത് നിന്നുള്ള ബസുകള്‍ പാറക്കടവ് വരെയും മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

Exit mobile version