‘വിമാനത്താവളം റാഞ്ചി’ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍, കുറിപ്പ്

തിരുവനന്തപുരം: 1932ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യ വിമാനത്താവളവും രാജ്യത്തെ അഞ്ചാമത് അന്തര്‍ദ്ദേശീയ വിമാനത്താവളവുമായ തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളത്തിന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചുവെന്ന് മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

44 ലക്ഷം യാത്രക്കാരെയും 35000 വിമാനങ്ങളേയും 21000 മെട്രിക് ടണ്‍ ചരക്ക് ഇറക്കുമതിയും 27000 മെട്രിക് ടണ്‍ കയറ്റുമതിയും പ്രതിവര്‍ഷം കൈകാര്യം ചെയ്തു വന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 700 ഏക്കര്‍ വിസ്തൃതിയുണ്ട്.

രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചിന്താശൂന്യമായ നയങ്ങളുടെ അവസാന ഉദാഹരണമാണ് രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വില്‍പ്പന. വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല ആദ്യം തന്നെ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചു. ഇപ്പോള്‍ വിമാനത്താവളം തന്നെയും. കാര്യസ്ഥന്‍ വീട്ടുകാരനായി. വിമാനം റാഞ്ചിയ വാര്‍ത്തകള്‍ നടുക്കത്തോടെ കേട്ടിരുന്ന നാം വിമാനത്താവളം റാഞ്ചിയ വാര്‍ത്ത കേട്ട് നടുങ്ങിപ്പോയതായും മന്ത്രി കുറിച്ചു.

വിത്തു കുത്തി തിന്നരുതെന്നാണ് പഴമക്കാരുടെ മൂല്യമുള്ള മുന്നറിയിപ്പ്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സ്പര്‍ശിക്കാതിരുന്നത് ശക്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമാണെന്നതൊന്നും ഇവരെ സ്പര്‍ശിക്കുന്നതേയില്ല. പുരയുടെ കഴുക്കോലൂരി വില്‍ക്കുന്ന മുടിയനായ പുത്രന്റെ മൂഢ ക്രൗര്യത്തോടെയും കൈ വേഗത്തോടെയുമാണ് അദാനിക്കു മാത്രം ആദായമുള്ള വില്‍പ്പന. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമുതലുകള്‍ കൈക്കുമ്പിളിലെ ജലം പോലെ പൊലിഞ്ഞു പോവുകയാണ്.

തലയ്ക്ക് മീതെ മേല്‍ക്കൂരയില്ലാതാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ തെറ്റാണെന്ന് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയണം. കോവിഡ് വ്യാപനത്തിന്റെ മറവില്‍ നടന്ന തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളത്തിന്റെ അന്യായമായ വിപണനത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു, ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിമാനത്താവളം റാഞ്ചി.

1932ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യ വിമാനത്താവളവും രാജ്യത്തെ അഞ്ചാമത് അന്തർദ്ദേശീയ വിമാനത്താവളവുമായ തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളത്തിൻ്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കേന്ദ്ര സർക്കാർ വിറ്റൊഴിച്ചു.

44 ലക്ഷം യാത്രക്കാരെയും 35000 വിമാനങ്ങളേയും 21000 മെട്രിക് ടൺ ചരക്ക് ഇറക്കുമതിയും 27000 മെട്രിക് ടൺ കയറ്റുമതിയും പ്രതിവർഷം കൈകാര്യം ചെയ്തു വന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 700 ഏക്കർ വിസ്തൃതിയുണ്ട്.

രാജ്യത്തിൻ്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ചിന്താശൂന്യമായ നയങ്ങളുടെ അവസാന ഉദാഹരണമാണ് രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വിൽപ്പന. വിമാനത്താവളത്തിൻ്റെ നടത്തിപ്പു ചുമതല ആദ്യം തന്നെ അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചു. ഇപ്പോൾ വിമാനത്താവളം തന്നെയും. കാര്യസ്ഥൻ വീട്ടുകാരനായി. വിമാനം റാഞ്ചിയ വാർത്തകൾ നടുക്കത്തോടെ കേട്ടിരുന്ന നാം വിമാനത്താവളം റാഞ്ചിയ വാർത്ത കേട്ട് നടുങ്ങിപ്പോയി.

വിത്തു കുത്തി തിന്നരുതെന്നാണ് പഴമക്കാരുടെ മൂല്യമുള്ള മുന്നറിയിപ്പ്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സ്പർശിക്കാതിരുന്നത് ശക്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമാണെന്നതൊന്നും ഇവരെ സ്പർശിക്കുന്നതേയില്ല. പുരയുടെ കഴുക്കോലൂരി വിൽക്കുന്ന മുടിയനായ പുത്രൻ്റെ മൂഢ ക്രൗര്യത്തോടെയും കൈ വേഗത്തോടെയുമാണ് അദാനിക്കു മാത്രം ആദായമുള്ള വിൽപ്പന. രാജ്യത്തിൻ്റെ അഭിമാന സ്തംഭങ്ങളായ പൊതുമുതലുകൾ കൈക്കുമ്പിളിലെ ജലം പോലെ പൊലിഞ്ഞു പോവുകയാണ്.

തലയ്ക്ക് മീതെ മേൽക്കൂരയില്ലാതാക്കുന്ന ഇത്തരം തീരുമാനങ്ങൾ തെറ്റാണെന്ന് ഇനിയെങ്കിലും കേന്ദ്ര സർക്കാർ തിരിച്ചറിയണം. കോവിഡ് വ്യാപനത്തിൻ്റെ മറവിൽ നടന്ന തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളത്തിൻ്റെ അന്യായമായ വിപണനത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു, ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.

Exit mobile version