ബിജെപിയും യുഡിഎഫും സയാമിസ് ഇരട്ടകള്‍;സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ഗീബല്‍സിയന്‍ നുണകള്‍ സൃഷ്ടിക്കുന്നു; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ കള്ള പ്രചരണം നടത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ഗീബല്‍സിയന്‍ നുണകള്‍ സൃഷ്ടിക്കുകയാണ്. ഗീബല്‍സും ചെന്നിത്തലയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ബിജെപിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. ഗീബല്‍സ് സിദ്ധാന്തമാണ് അവര്‍ നടപ്പാക്കുന്നത്. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ അപവാദ പ്രചരണം നടത്തുന്നു. നുണകള്‍ ആവര്‍ത്തിച്ച് ചെറുവിഭാഗത്തിലെങ്കിലും ഇവര്‍ സംശയം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രിയെ ബോധപൂര്‍വം ആക്രമിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.

എം.ശിവങ്കര്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചില്ല.സമഗ്രമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. വഴിപോക്കര്‍ കയറി ഇറങ്ങുന്ന ഓഫീസല്ല മുഖ്യമന്ത്രിയുടേത്. കളങ്കിതര്‍ ആ ഇടനാഴിയില്‍ എത്തില്ല. പഴയ മുഖ്യമന്ത്രിയുടെ ഓഫിസും വീടും പോലെയല്ല ഇപ്പോഴത്തേതെന്നും ഉമ്മന്‍ ചാണ്ടിയെ സൂചിപ്പിച്ച് കടകംപള്ളി പറഞ്ഞു.

ലൈഫ് മിഷനില്‍ സ്ഥലം നല്‍കുന്ന സര്‍ക്കാര്‍ എങ്ങനെ കുറ്റക്കാരാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. സ്ഥലം വിട്ടുനല്‍കിയതോടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. നിര്‍മ്മാണത്തില്‍ തട്ടിപ്പും കമ്മീഷനും വാങ്ങുന്നതില്‍ സര്‍ക്കാരിന് ബന്ധമില്ലെന്നും, പ്രതിപക്ഷം അഴിമതിയുടെ രാജാക്കന്മാരാണെന്നും അതുകൊണ്ടാണ് എന്തിലും അഴിമതി കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണകടത്ത് കേസില്‍ പിടിയിലായവരുടെ രാഷ്ട്രീയ ബന്ധം ചര്‍ച്ചയാകുന്നില്ലെന്നും കേസിന് പിന്നിലെ തീവ്രവാദ ബന്ധം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version