നാട്ടിലേക്ക് പുറപ്പെടും മുമ്പ് കാണാന്‍ വന്നിരുന്നു, ഇന്ന് വല്ലാത്ത ടെന്‍ഷന്‍ തോന്നുന്നുവെന്ന് പറഞ്ഞ് കരഞ്ഞിരുന്നു, എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ; വിമാനാപകടത്തില്‍ മരിച്ച ഫറഫുവിനെക്കുറിച്ച് സുഹൃത്ത്

കോഴിക്കോട്: ഏറെ നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ഷറഫും കുടുംബവും. ഭാര്യ അമീന ഷെറിനും രണ്ടുവയസ്സായ മകള്‍ ഫാത്തിമ ഇസ്സക്കുമൊപ്പമുള്ള ഫോട്ടോ ‘ബാക്ക് ടു ഹോം’ എന്ന് കുറിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമാനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം ഷറഫുവിനെയും കൊണ്ട് പോയി.

ഷറഫുവിന്റെ മരണ വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടതെന്ന് സുഹൃത്ത് ഷാഫി പറക്കുളം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിലാണ് കോഴിക്കോട് കുന്ദമംഗംലം പിലാശ്ശേരി സ്വദേശി ഷറഫുവിനും ജീവന്‍ നഷ്ടമായത്.

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായതെന്ന് വിവരിക്കുകയാണ് ഷാഫി. ഷറഫു നാട്ടിലേക്ക് തിരിക്കും മുമ്പ് തന്റെ ഹോട്ടലില്‍ വന്ന് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പണം ഏല്‍പിച്ചിരുന്നുവെന്നും കൊറോണ സമയത്തും ഷറഫു ഈ പുണ്യപ്രവര്‍ത്തി ചെയ്തിരുന്നുവെന്നും ഷാഫി പറയുന്നു.

കുറിപ്പ് വായിക്കാം;

എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്..നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു..

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ.. പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്.. ??കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു…

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. ??അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..ആമീന്‍ യാ റബ്ബല്‍ ആലമീന്‍

ഷാഫി പറക്കുളം.

Exit mobile version