അമ്മയും കുഞ്ഞും ഉള്‍പ്പടെ 16 മരണം; സഹപൈലറ്റ് അഖിലേഷും മരിച്ചു, നടുങ്ങി കരിപ്പൂര്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 16ആയി ഉയര്‍ന്നു. അപകടം നടന്ന തല്‍ക്ഷണം തന്നെ ക്യാപ്റ്റന്‍ ദീപക് സാത്തേ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ സഹപൈലറ്റും മരണത്തിന് കീഴടങ്ങി. മരിച്ചവരില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടുന്നു. ഇതോടെ ദുരന്തത്തില്‍ നടുങ്ങിയിരിക്കുകയാണ് കരിപ്പൂര്‍.

ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വിമാനം രണ്ടായി പിളരുകയും ചെയ്തിരുന്നു. അപകടത്തിന് കാരണം കനത്ത മഴയെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നതായാണ് വിവരം. 4.45ന് ദുബായിയില്‍ നിന്നും പുറപ്പെട്ട 1344 എയര്‍ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേയ്ക്ക് പതിച്ചു.

ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകരുകയായിരുന്നു. മുന്‍വാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളര്‍ന്നത്. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ 35 അടി താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കോക്ക്പിറ്റ് മുതല്‍ ആദ്യത്തെ വാതില്‍ വരെയുള്ള മുന്‍ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റത്.

Exit mobile version