ഹെല്‍മെറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ് പെണ്‍കുട്ടി, പിന്നാലെ 20,500 രൂപ പിഴ

ആയൂര്‍: രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ ചീറിപ്പാഞ്ഞ പെണ്‍കുട്ടിക്കെതിരെ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. ബൈക്കോടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

ഹെല്‍മറ്റ് ഇല്ലാതെ പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വിഡിയോ സഹിതം മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി. മഹേഷ് നിര്‍ദേശിച്ചു.

എംവിഐ സുമോദ് സഹദേവന്‍, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി.

തുടര്‍ന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പെണ്‍കുട്ടിയുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്.

Exit mobile version