മത്തി പ്രിയര്‍ക്ക് വീണ്ടും നിരാശ; ഈ വര്‍ഷവും വര്‍ധയുണ്ടാകില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം, ക്ഷാമം തുടരുമെന്ന് അറിയിപ്പ്

കൊച്ചി: മത്തി പ്രിയര്‍ക്ക് വീണ്ടും നിരാശ നല്‍കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ(സിഎംഎഫ്ആര്‍ഐ) അറിയിപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും കാര്യമായ വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് അറിയിപ്പ്. ക്ഷാമം തുടരുമെന്ന് ഇവര്‍ അറിയിച്ചു.

അതേസമയം, മത്തി പിടിക്കുന്നതില്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഈ മേഖലയില്‍ പഠനം നടത്തുന്ന സിഎംഎഫ്ആര്‍ഐയിലെ വിദഗ്ധര്‍ അറിയിച്ചു. എല്‍നിനോയെ തുടര്‍ന്ന് മത്തിയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചിരുന്നു. മത്തിയുടെ അനുയോജ്യമായ അളവിലുള്ള പ്രജനനത്തിനും ശരിയായ രീതിയില്‍ വളര്‍ച്ചപ്രാപിക്കുന്നതിനും ഇത് തടസ്സമായിരുന്നു. നിലവില്‍ സമുദ്ര കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് കടലില്‍ മത്തിയുടെ ക്ഷാമം തുടരുന്നതിന് കാരണമെന്ന് ഇശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.

ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കുന്നതിനോടൊപ്പംതന്നെ, മുട്ടയിടാറായ തള്ളമീനുകളെയും പരമാവധി പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഇവര്‍ അറിയിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ വരുംവര്‍ഷങ്ങളില്‍ മത്തിയുടെ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയൂവെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version