കോഴിക്കോട്ടെ വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വ്വീസ്, ചൈത്ര തെരേസ ജോണിന്റെ സഹോദരനും ഐപിഎസ്, പരീക്ഷയില്‍ 156ാം റാങ്ക്

കോഴിക്കോട്: ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ സിവില്‍ സര്‍വ്വീസില്‍. എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണ്‍ കൂടി സിവില്‍ സര്‍വ്വീസിലേക്ക് എത്തിയതോടെയാണ് ഈ മിന്നും നേട്ടം കുടംബം കൈവരിച്ചത്. ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ ജോണ്‍ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായാണ് ജോണ്‍ ജോസഫ് വിരമിച്ചത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 156ാം റാങ്കാണ് കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയായ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിന്. എംഎസ് ഓര്‍ത്തോപീഡിക്‌സ് സര്‍ജന്‍ കൂടിയാണ് ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണ്‍. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍.

നിലവില്‍ ഐപിഎസ് ലഭിക്കാനാണ് സാധ്യത. ഏതു കേഡറാണെന്ന് ഇപ്പോള്‍ അറിയില്ല. 2015ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 111 റാങ്കുകാരിയായിരുന്നു സഹോദരി ചൈത്ര തെരേസ ജോണ്‍. കേരള കേഡറിലെ ഉദ്യോഗസ്ഥയാണ്. നിലവില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ എസ്പിയാണ്.

ചേച്ചിയും അനിയനും ഒരേ കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം. അമ്മ ഡോക്ടര് മേരി ഏബ്രഹാം അനിമല്‍ ഹസ്ബന്‍ഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ആരോഗ്യ സര്‍വ്വകലാശാല എംഎസ് ഓര്‍ത്തോപീഡിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായിരുന്നു ജോര്‍ജ് അലന്‍ ജോണ്‍. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ഈസ്റ്റ്്ഹില്‍ കേന്ദ്രീയ വിദ്യാലയ സ്‌കൂളിലുമായിരുന്നു.

Exit mobile version