കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണം, ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കി കളയുകയോ ചെയ്യരുത്; വിശ്വാസികളോട് ആലപ്പുഴ രൂപത

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ രൂപത. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കണമെന്നും സര്‍ക്കുലറില്‍ എടുത്ത് പറയുന്നുണ്ട്.

ഇതിനായി ശരീരം ദഹിപ്പിക്കുന്നതിനുള്ള മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകള്‍ ഉപയോഗിക്കണം. ശവദാഹത്തിനുള്ള കേന്ദ്രങ്ങള്‍ സമീപപ്രദേശത്തുണ്ടെങ്കില്‍ അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കംചെയ്യണം. ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യരുതെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.

കൊവിഡ് മഹാമാരി സമൂഹ വ്യാപനത്തിലൂടെ പടരുന്നതായി ബോധ്യപ്പെട്ടതിനാല്‍ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ഇടവക സംവിധാനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രസ്താവനയില്‍ അറിയിക്കുന്നു.

Exit mobile version