അരൂരില്‍ കൂട് തകര്‍ത്ത് വളര്‍ത്തു നായയുടെ കാലുകള്‍ തല്ലിയൊടിച്ചു; അവശനിലയിലാക്കിയത് വീട്ടമ്മയ്ക്കും പെണ്‍മക്കള്‍ക്കും ഏക കൂട്ടായ ബ്രൂണോയെ

അരൂര്‍: അരൂരില്‍ കൂടുതകര്‍ത്ത് വളര്‍ത്തുനായയുടെ കാലുകള്‍ തല്ലിയൊടിച്ചു. കോടംതുരുത്ത് 13-ാം വാര്‍ഡില്‍ മാവുങ്കല്‍ ലക്ഷ്മി ഭായിയുടെ ജര്‍മന്‍ ഷെപ്പേഡാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിന് ഇരയായത്. ലക്ഷ്മിഭായിയും രണ്ട് പെണ്‍മക്കളും മാത്രമുള്ള വീട്ടില്‍ സുരക്ഷയെ കരുതിയാണ് ബ്രൂണോ എന്നുവിളിക്കുന്ന നായയെ ഇവര്‍ വളര്‍ത്തിയത്.

ആറുവര്‍ഷം മുമ്പ് 18,000 രൂപയ്ക്കാണ് ബ്രൂണോയെ വാങ്ങിയത്. വീട് നവീകരിക്കുന്നതിനാല്‍ വാടകവീട്ടിലായിരുന്നു ലക്ഷ്മിഭായിയും മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാവിലെ ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് കാലുകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയില്‍ ദയനീയമായി കുരയ്ക്കുന്ന വളര്‍ത്തുനായയെ കണ്ടത്.

ആരെയും നാളിതുവരെ ബ്രൂണോ ഉപദ്രവിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തൃപ്പൂണിത്തുറ മൃഗാശുപത്രിയിലെത്തിച്ച് കാലുകള്‍ക്ക് പ്ലാസ്റ്റര്‍ ഇട്ടു. സംഭവത്തില്‍ വീട്ടുകാര്‍ കുത്തിയതോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version