ഏട്ടന്‍ വെളുത്തിട്ടാണ്, ഞാന്‍ ഇത്തിരി ഇരുണ്ട നിറവും, കല്യാണമായപ്പോഴും പിന്നീട് ഗര്‍ഭിണിയായപ്പോഴും പലരും പറഞ്ഞു, ‘കുങ്കുമപ്പൂവ് കഴിക്ക് അല്ലെങ്കില്‍ കുഞ്ഞിനു നിറം ഉണ്ടാകില്ലെന്ന്, കുങ്കുമപ്പൂവ് പോയിട്ട് കുഞ്ഞിനു കളര്‍ വരുത്താനുള്ള എന്തെങ്കിലും കഴിച്ചാല്‍ അപ്പോള്‍ ബാക്കി പറയാം എന്ന് ഏട്ടന്‍; അനുഭവം തുറന്ന് പറഞ്ഞ് യുവതി

കൊച്ചി: നിറത്തിന്റെ പേരിലുള്ള വിവേചനം നേരിട്ട ഒരുപാട് പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറഞ്ഞിട്ടുണ്ട്. നിറം ഒരല്‍പ്പം കുറഞ്ഞതിന്റെ പേരില്‍ തന്നെ ഒരുപാട് റിയാലിറ്റി ഷോകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്ന് ഗായിക സയനോര വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന സമാനമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഡോ. ലക്ഷ്മി വികാസ് എന്ന യുവതി. വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരില്‍ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേള്‍ക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ? എന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നു.

”ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്. കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതല്‍ കേട്ട ഒരു വാചകമാണ്, പഠിപ്പൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല നല്ല കളറുള്ള ഒരു കുട്ടിയെ വേണം. കല്യാണം ഉറപ്പിച്ചപ്പോള്‍ എട്ടന്‍ നല്ല ഫെയര്‍ ആണ്. എനിക്ക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ ആലോചന വന്നപ്പോള്‍ തൊട്ടു കേള്‍ക്കാന്‍ തുടങ്ങി, അയ്യോ ഇത് വേണോ പയ്യനു നല്ല കളര്‍ ഉണ്ടല്ലോ” എന്നൊക്കെയെന്ന് ലക്ഷ്മി തുറന്നുപറഞ്ഞു.

കുറഞ്ഞത് നമ്മുടെ ഒക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതല്‍ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹിക്കുന്നു. പഠിപ്പൊരു പ്രശ്നമാണെടോ. സ്‌കൂളിലെയും കോളജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്നമാണ്. നമുക്ക് ചുറ്റും നമ്മള്‍ അറിഞ്ഞും അറിയാതെയും ഒരുപാട് ജോര്‍ജ് ഫ്‌ലോയിഡുമാര്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് നമ്മുടെ മക്കളില്‍ നിന്ന് ഒരു മാറ്റത്തിന് തുടക്കം കുറിക്കാമെന്ന് ലക്ഷ്മി വികാസ് പറയുന്നു.


ലക്ഷ്മി വികാസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

ജോര്‍ജ് ഫ്‌ലോയിഡിനെ കുറിച്ചും black lives matter ക്യാമ്പയിനെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോള്‍ മുതല്‍ ഇതെഴുതണമെന്നു കരുതിയതാണ്. ഗായിക സയനോര താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെ ഇനിയും വൈകിക്കൂടാ എന്ന് തോന്നി. വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരില്‍ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേള്‍ക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ?

ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്. കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതല്‍ കേട്ട ഒരു വാചകമാണ്;പഠിപ്പൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. നല്ല കളറുള്ള ഒരു കുട്ടിയെ വേണം. കല്യാണം ഉറപ്പിച്ചപ്പോള്‍. എട്ടന്‍ നല്ല ഫെയര്‍ ആണ്. എനിക്ക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ ആലോചന വന്നപ്പോള്‍ തൊട്ടു കേള്‍ക്കാന്‍ തുടങ്ങി;അയ്യോ ഇത് വേണോ പയ്യനു നല്ല കളര്‍ ഉണ്ടല്ലോ

ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടിയുടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ എന്ന്. കാരണം അപ്പോഴേക്കും നിറത്തിന്റെ പേരില്‍ ഉള്ള തഴയല്‍ ഒരുപാടായി കഴിഞ്ഞിരുന്നു. അതിനു മുന്‍പേ വന്ന ആലോചന ഓക്കേ വീട്ടുകാര്‍ ആദ്യം വിളിക്കും താല്‍പര്യം ഉണ്ട് എന്ന് പറഞ്ഞ് പുറകെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറയും അവന് നല്ല കളര്‍ ഉള്ള കുട്ടി വേണം എന്നാണ് അതുകൊണ്ട് proceed ചെയ്യുന്നില്ല എന്ന്… (പിന്നെ എന്തിനടോ ആദ്യം വിളിച്ചത്.. കല്യാണം ആലോചിക്കുന്ന പയ്യനെ കാണിക്കാതെ ആണോ താല്‍പര്യം ഉണ്ടെന്ന് പറയുന്നത്.

കല്യാണതിനു മുന്‍പേ സംസാരിക്കണം എന്ന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു ഏട്ടന്. അപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു ഫോട്ടോ ശരിക്കും കണ്ടല്ലോ അല്ലെ എന്ന്. അപ്പോ എനിക് കിട്ടിയ ആ ഒരൊറ്റ മറുപടിയില്‍ നിന്ന് ഞാന്‍ ഉറപ്പിച്ചു ഈ മനുഷ്യന്‍ മതി എനിക്ക് ഇനി അങ്ങോട്ട് എന്ന്..

എന്‍ഗേജ്മെന്റ് ആയപ്പോള്‍ വീണ്ടും കേട്ടു. കല്യാണം അയപ്പോ പിന്നേം. അത് കഴിഞ്ഞ് വീണ്ടും കേട്ടത് ഗര്‍ഭിണിയായപ്പോള്‍ ആണ്. കുങ്കുമപ്പൂവ് കഴിക്ക് അല്ലെങ്കില്‍ കുഞ്ഞിനു നിറം ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഒക്കെയും എന്റെ കൂടെ ഏറ്റവും കൂടുതല്‍ ശക്തമായി നിന്നത് എന്റെ ഏട്ടന്‍ ആണ്. കുങ്കുമപ്പൂവ് പോയിട്ട് കുഞ്ഞിനു കളര്‍ വരുത്താനുള്ള എന്തെങ്കിലും കഴിച്ചാല്‍ അപ്പോള്‍ ബാക്കി പറയാം എന്ന് ഏട്ടന്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്ന ഒരു കാര്യം ആണ് ഇത്.. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരാന്‍ പോകുന്നത്?

കുറഞ്ഞത് നമ്മുടെ ഒക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതല്‍ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹിക്കുന്നു. പഠിപ്പൊരു പ്രശ്നമാണെടോ. സ്‌കൂളിലെയും കോളജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്നമാണ്. നമുക്ക് ചുറ്റും നമ്മള്‍ അറിഞ്ഞും അറിയാതെയും ഒരുപാട് ജോര്‍ജ് ഫ്‌ലോയിഡുമാര്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് നമ്മുടെ മക്കളില്‍ നിന്ന് ഒരു മാറ്റത്തിന് തുടക്കം കുറിക്കാം.

ഈ പോസ്റ്റ് വായിച്ചിട്ട് ആര്‍ക്കെങ്കിലും ആരെങ്കിലും ആയിട്ട് സാമ്യം തോന്നുക ആണെങ്കില്‍ അത് യാദൃശ്ചികം അല്ല മനഃപൂര്‍വം തന്നെ ആണ്.

Exit mobile version