ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോവിഡ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 519 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 182 പേരില്‍ 170 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ആരോഗ്യ പ്രവര്‍ത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ എണ്‍പതിലേറെ പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

മെഡിക്കല്‍ കോളജ് ഓഫീസില്‍ വരുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ദിവസം ഒരു ഒപിയില്‍ 50 പേര്‍ക്ക് മാത്രമേ പരിശോധന അനുവദിക്കുകയുള്ളൂ. അധികമായി വരുന്ന രോഗികള്‍ക്ക് ഫോണ്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം.

ഓഫീസ് സമയം ഒരു മണിയില്‍ നിന്നും 12 മണിയായി മാറ്റിയിട്ടുണ്ട്.മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 17, 19 വാര്‍ഡുകള്‍ അടച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ ജോലിയിലുള്ള മൂന്ന് ദേവസ്വം പാറാവുകാര്‍ക്കും റിസര്‍വ് ബറ്റാലിയനിലെ ആറ് പൊലീസുകാര്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഗാര്‍ഡുമാരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 20 പേരെ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്.

ഇന്ന് 30 പേരുടെ പരിശോധന നടക്കും. ലോക് ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 2062 രോഗികളാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

Exit mobile version