കൊവിഡ് നിരീക്ഷണത്തിലിരിക്കേ 68കാരി തൂങ്ങി മരിച്ചു; മൃതദേഹം താഴേയിറക്കാന്‍ ഭയന്ന് നാട്ടുകാര്‍, മുന്നിട്ടിറങ്ങി സിപിഎം പ്രവര്‍ത്തകര്‍

തൃശൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുന്നംകുളത്ത് തൂങ്ങി മരിച്ച 68 കാരിയുടെ മൃതദേഹം താഴെയിറക്കാന്‍ ആളുകള്‍ മടിച്ചു നിന്നപ്പോള്‍ സഹായവുമായി എത്തി സിപിഎം പ്രവര്‍ത്തകര്‍. കൊവിഡ് ഭീതിയില്‍ ആളുകള്‍ മടിച്ചു നിന്നപ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ളവര്‍ പിപിഇ കിറ്റ് ധരിച്ചെത്തിയാണ് മൃതദേഹം താഴെയിറക്കിയത്.

അഞ്ഞൂര്‍ റോഡില്‍ തെക്കേപ്പുറത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ ഭാര്യ തങ്കയെ (68) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ തങ്കയുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് തങ്കയെ നിരീക്ഷണത്തിലാക്കിയിരുന്നു. അതിനിടയിലാണ് തങ്ക തൂങ്ങിമരിച്ചത്.

പോലീസെത്തി നടപടി തുടങ്ങിയെങ്കിലും കൊവിഡ് ഭീതിയില്‍ മൃതദേഹം താഴെയിറക്കാന്‍ ആരും തയ്യാറായില്ല. ഇതോടെ, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ കെബി ഷിബു, കെബി സനീഷ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയന്റ് സെക്രട്ടറി സികെ ലിജീഷ്, ഗോകുല്‍ കൃഷ്ണ, പികെ ഷബീര്‍ എന്നിവര്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയായിരുന്നു.

എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ പ്രത്യേക കവര്‍ ശരീരത്തിലൂടെ മുകളിലേക്കു കയറ്റി രാത്രി എട്ടോടെ മൃതദേഹം താഴെയിറക്കി. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്.

തങ്കയുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഫലം വന്നശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കും.

Exit mobile version