13 പിസിആര്‍ ടെസ്റ്റ്, റിസള്‍ട്ടെല്ലാം പോസിറ്റീവ്: അമ്പത് ദിവസത്തിന് ശേഷം കരളുറപ്പോടെ കോവിഡ് മുക്തനായി അസ്ഹറുദ്ദീന്‍ ജീവിതത്തിലേക്ക്

കാസര്‍ഗോഡ്: അമ്പതു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കോവിഡിനെ തോല്‍പിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍ ജീവിതത്തിലേക്ക്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ ചികിത്സാ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് 26 കാരനായ അസ്ഹറുദ്ദീന്‍.

മെയ് 25നാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ അസ്ഹറുദ്ദീന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 50 ദിനങ്ങളാണ് രോഗത്തോട് മല്ലടിച്ച് അസറുദ്ദീന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നഴ്‌സുമാരുടെയും അകമഴിഞ്ഞ പിന്തുണയാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് അസ്ഹറുദ്ദീന്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് പോയതായിരുന്നു അസ്ഹറുദ്ദീന്‍. അതിനിടയ്ക്ക് ലോക്ഡൗണ്‍ വന്നതോടെ മഹാരാഷ്ട്രയില്‍ കുടുങ്ങി. മെയ് 18ന് നാട്ടുകാരായ 12 പേരോടെപ്പം ട്രാവലറില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തി. തുടര്‍ന്ന് കാസര്‍കോട് ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. ഇതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഓരോ തവണയും കോവിഡ് പരിശോധനഫലം പോസിറ്റീവായി തുടര്‍ന്നപ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും നല്‍കിയത് വലിയ മാനസിക പിന്തുണയാണ്. 13 തവണ പിസിആര്‍ ടെസ്റ്റും ഒരു തവണ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തി. ഒപ്പം രോഗം ബാധിച്ച മുഴുവന്‍ പേരും രോഗവിമുക്തനായിട്ടും, രോഗവിമുക്തനാകാന്‍ സാധിക്കാത്തത് പരിഭ്രമം കൂട്ടിയെന്ന് അസ്ഹറുദ്ദീന്‍ പറയുന്നു.

അതേസമയം, തന്റെ പ്രയാസം മനസിലാക്കിയ ഡോക്ടര്‍മാരും നഴ്‌സുമാരും ശുഭകരമായ കാര്യങ്ങള്‍ പറഞ്ഞുതരുകയും ജീവിതത്തെ പോസിറ്റീവായി സമീപിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ ജൂലൈ 13ന് അസ്ഹറുദ്ദീന്‍ രോഗവിമുക്തനായി ആശുപത്രി വിട്ടത്. അസ്ഹറുദ്ദീന്‍ 14 ദിവസത്തെ റൂം ക്വാറന്റൈനിലാണ് ഇപ്പോള്‍.

‘നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെയാണ്. ഇവിടെ കൃത്യമായ ബോധവല്‍കരണവും രോഗി പരിചരണവുമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ സ്ഥിതി വ്യത്യസ്തമാണ്. രോഗം മൂര്‍ച്ഛിച്ച് നില്‍ക്കുമ്പോഴും അവിടുത്തുകാര്‍ ഇതിനെകുറിച്ച് ബോധവാന്‍മാര്‍ അല്ല എന്നതാണ് ദു:ഖകരമായ വസ്തുത’ അസ്ഹറുദ്ദീന്‍ പറയുന്നു.

‘നാം കാരണം മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വ്യക്തി ശുചിത്വം പാലിച്ചും മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചു വേണം കോവിഡിനെതിരെ പട പെരുതാന്‍. കോവിഡ് നിസ്സാരക്കാരനല്ലെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുന്നത്. അതിനാല്‍ കര്‍ശനമായ ജാഗ്രത കൂടിയേ തീരുവെന്നും അസ്ഹറുദ്ദീന്‍ ഓര്‍മ്മിപ്പിക്കുന്നു.

Exit mobile version