കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു, വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണില്‍

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 41- അരീക്കോട്, 57- മുഖദാര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17 – ആക്കൂപറമ്പ്, 18-എരവട്ടൂര്‍, 19- എരഞ്ഞിമുക്ക് എന്നിവയും കണ്ടെയ്‌ന്മെന്റ് സോണുകളാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ തൂണേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ രണ്ടു പേരില്‍ നിന്നാണ് 53 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായിട്ടുള്ളത്.

ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. സംസ്ഥാനത്ത് സമ്പര്‍ക്കംമൂലവും ഉറവിടമറിയാത്തതുമായ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

ഇത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കടുത്ത ജാഗ്രത സംസ്ഥാനത്തുടനീളം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റു ചില ജില്ലകളിലും ഇതിനോടകം തന്നെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇവിടങ്ങളില്‍ അടുത്ത ഘട്ടം സാമൂഹിക വ്യാപനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞദിവസം സംസ്ഥാനത്ത് 608 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളില്‍ 26 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

Exit mobile version