‘നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അപകടത്തിലേക്ക് ഇളക്കിവിടുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ’; പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ആഷിഖ് അബു

തിരുവന്തപുരം: കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി സന്ദര്‍ഭം മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. ‘നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ ‘ എന്ന് ആഷിഖ് അബു പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച തിരുവനന്തപുരം പൂന്തുറയില്‍ ജനങ്ങള്‍ കൂട്ടത്തോടെ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി ആഷിഖ് അബു രംഗത്തെത്തിയത്.

ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് കൊവിഡ് സൂപ്പര്‍ സ്പ്രെഡുള്ള പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ കെ ശ്രീകുമാറുമെല്ലാം വ്യക്തമാക്കിയിരുന്നു.

ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കമാന്‍ഡോകളടക്കം 500 പൊലീസുകാരെയും നിയോഗിച്ചു. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പരിശ്രമിക്കുമ്പോഴായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയത്.

പൂന്തുറയില്‍ കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും ലംഘിച്ച് നാട്ടുകാര്‍ തെരുവിലിറങ്ങിയത് ഭയപ്പെടുത്തുന്നുവെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ! എന്ന് പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയത്.

Exit mobile version