പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് കച്ചവടത്തിനും മറ്റും എത്തിയ ഇതരസംസ്ഥാനക്കാരില്‍ നിന്ന്, വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം, ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ നിന്നാണ് പൂന്തുറയില്‍ രോഗം പകര്‍ന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുമരിചന്തയിലുണ്ടായ കോവിഡ് ക്ലസ്റ്ററാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന് തൊട്ടടുത്ത സംസ്ഥാനമാണ് തമിഴ്‌നാട്. ഇവിടെ വളരെയധികം വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സംസ്ഥാനത്ത് നിന്നും കച്ചവടത്തിനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്. ഇവരില്‍ നിന്നാണ് പൂന്തുറയില്‍ രോഗം പരടര്‍ന്നതെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം നഗരത്തില്‍ ഇത്രയേറെ രോഗം പകര്‍ന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാലു ക്ലസ്റ്ററുകളില്‍ നിന്നാണ്. രോഗം പടര്‍ന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് ഇടപെടുന്നതില്‍ ജനങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധ പുലര്‍ത്തണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പൂന്തുറയില്‍ പ്രായമായവര്‍ക്ക് സുരക്ഷിതകേന്ദ്രം ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പോസിറ്റീവ് കേസുള്ള വീടുകളില്‍, താമസിക്കാന്‍ സൗകര്യമില്ലാത്ത വീടുകളിലുള്ളവരെയാണ് മാറ്റിത്താമസിക്കാനാണ് ആലോചിക്കുന്നത്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണം, വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് തിരുവനന്തപുരത്താണ് കോവിഡ് ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിലാണ് 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇത് പ്രാദേശിക വ്യാപനത്തിന്റെ ഫലമാണ്. ഒരാളില്‍ നിന്നും ഒരുപാട് ആളുകളിലേക്ക് രോഗം പടരുന്നു.

സൂപ്പര്‍ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പര്‍ക്കവും പരമാവധി ഒഴിവാക്കണം. കൊച്ചി മാര്‍ക്കറ്റില്‍ രോഗം പകര്‍ന്നതും ഇതര സംസ്ഥാനക്കാരില്‍ നിന്നാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Exit mobile version