സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലീസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസമായിട്ടും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും പോലീസ് നല്‍കാന്‍ തയാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പ്രതികരണം.

അതെസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് എംപി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് കെസി വേണുഗോപാലാണെന്ന് ഗോപാല കൃഷ്ണന്‍ പറഞ്ഞു. ‘സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സറും കെസി വേണുഗോപാലാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

സ്വപ്നയ്ക്ക് എയര് ഇന്ത്യയില്‍ ജോലി ലഭിച്ചത് വേണുഗോപാല്‍ കേന്ദ്ര സിവില്‍ ഏവിയേഷന് സഹമന്ത്രിയായിരിക്കെയാണ്. കെസിയുടെ നേരിട്ടുളള ഇടപെടല്‍ ഇതില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണ്. സ്വര്‍ണക്കടത്തിന്റെ കരങ്ങള്‍ കോണ്‍ഗ്രസിന്റേതാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയമുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

Exit mobile version