സിക്‌സ് പാക് ശരീരവുമായി മത്സ്യ വില്‍പന നടത്തുന്ന ചെറുപ്പക്കാരന്‍; മറ്റാരുമല്ല മിസ്റ്റര്‍ കേരള തന്നെ, ഇത് അതിജീവന പോരാട്ടം

കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ പൂട്ടുവീണ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ജിമ്മുകള്‍ ഉണ്ടായിരുന്നു. മൂന്നുമാസം പിന്നിട്ടിട്ടും ജിമ്മുകള്‍ തുറക്കാതെ വന്നതോടെ അതിജീവനത്തിനായി മീന്‍വില്‍പ്പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ് മുന്‍ മിസ്റ്റര്‍ കേരള സോണിക് ഗ്രെഷ്യസ്.

സിക്‌സ് പാക് ശരീരവുമായി മത്സ്യ വില്‍പന നടത്തുന്ന ചെറുപ്പക്കാരന്‍ കൊച്ചി പനമ്പിള്ളി നഗര്‍ വഴി സഞ്ചരിക്കുന്നവര്‍ക്ക് ഒരു കൊതുക കാഴ്ച തന്നെയാണ്. 2002ലെ മിസ്റ്റര്‍ കേരള ചാംപ്യന്‍ ഓഫ് ചാംപ്യന്‍, മിസ്റ്റര്‍ ഇന്ത്യ റണ്ണര്‍അപ്, ഓള്‍ കേരള ബെസ്റ്റ് മ്യൂസിക് പോസിങ് എന്നീ നേട്ടങ്ങള്‍ കടവന്ത്ര സ്വദേശിയായ സോണിക്കിന്റെ പേരിലുണ്ട്.

നഗരത്തിലെ പേരെടുത്ത ഫിറ്റ്‌നസ് ട്രെയ്‌നറും കൂടിയാണ് കക്ഷി. എന്നാല്‍ കോവിഡ് കാരണം ജോലി നഷ്ടമായതോടെ ജീവിതം മു്ന്നോട്ട് കൊണ്ടുപോകാന്‍ മീന്‍വില്‍പ്പനയിലേക്ക് ഇറങ്ങുകയായിരുന്നു പൊന്നുരുന്നി കള്‍ട്ട് ഫിറ്റ്‌നസ് സെന്ററിലെ ട്രെയ്‌നറായ സോണിക്ക്.

”കോവിഡ് കാലമായതിനാല്‍ ആളുകളുടെ കയ്യില്‍ കാര്യമായ പണമൊന്നും ഇല്ല. അങ്ങനെ വരുമ്പോള്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ പോലുള്ള ബിസിനസ് തുടങ്ങുന്നത് മണ്ടത്തരമാണ്. അതിനാലാണ് ഭക്ഷ്യ വസ്തുക്കളുടെ വില്‍പന ആരംഭിക്കാം എന്ന് ചിന്തിച്ചത്. ആദ്യം ആഗ്രഹിച്ചത് ഒരു പലചരക്ക് കടയായിരുന്നു.

എന്നാല്‍ അതിനു കൂടുതല്‍ നിക്ഷേപം വേണം എന്ന് മനസിലാക്കിയതോടെ മാറ്റിപ്പിടിച്ചു. സുഹൃത്തിന്റെ ഓട്ടോ ഫ്രീ ആയിരുന്നു. അങ്ങനെ അതും എടുത്ത് നേരെ മുനമ്പം മാര്‍ക്കറ്റിലേക്ക് വച്ചു പിടിച്ചു” മീന്‍ കച്ചവടം തുടങ്ങിയ കഥ സോണിക് പറയുന്നു.

ഏതൊരു ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സോണിക്ക് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. ചെയ്യുന്ന തൊഴിലില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും സോണിക്ക് കൂട്ടിച്ചേര്‍ത്തു. പ്രഫഷണല്‍ ഫിറ്റ്‌നസ് ട്രെയ്‌നിങ് രംഗത്ത് 26 വര്‍ഷത്തെ പരിചയസമ്പത്താണ് സോണിക്കിനുള്ളത്.

Exit mobile version