ക്വാറന്റീനില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയെ കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ പിടികൂടി; ബസിലുണ്ടായിരുന്നവര്‍ക്ക് നിരീക്ഷണം

കണ്ണൂര്‍: കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പേ ക്വാറന്റീനില്‍ നിന്ന് മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും പിടികൂടി. പാലക്കാട് കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയാണ് ക്വാറന്റീനില്‍ നിന്ന് മുങ്ങിയത്.

ഇയാളെ കോഴിക്കോട്- കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പിടികൂടിയത്. പാലക്കാട് തൃത്താലയില്‍ നിന്നും കോഴിക്കോട് വരെ ബൈക്കില്‍ സുഹൃത്തിനൊപ്പമാണ് ഇയാള്‍ യാത്ര ചെയ്തത്.

23ന് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് എത്തിയ ഇയാള്‍ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഈ മാസം 30നാണ് സ്രവം പരിശോധനയ്ക്ക് അയക്കുന്നത്. ഇന്ന് വൈകുന്നേരമാണ് ഇദ്ദേഹത്തിന്റെ ഫലം പുറത്തുവരുന്നത്. ബന്ധപ്പെട്ടപ്പോള്‍ തൃത്താലയിലുണ്ട് എന്ന് പറയുകയായിരുന്നു.

എന്നാല്‍, ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു, ഇക്കാര്യം മനസിലാക്കിയ അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

കോഴിക്കോട് എത്തിയ ഇയാള്‍ കെഎസ്ആര്‍ടിസി ബസിലാണ് കണ്ണൂരേക്ക് പുറപ്പെട്ടത്. യാത്രക്കിടെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടിയില്‍ വെച്ച് ബസ് തടഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. കോവിഡ് രോഗി യാത്ര ചെയ്തതിനാല്‍ കണ്ടക്ടറടക്കം ബസിലുള്ളവരെ നിരീക്ഷണത്തില്‍ വിടേണ്ടി വരുമെന്നാണ് വിവരം.

Exit mobile version