കൊവിഡ് പ്രതിരോധത്തിന് പെണ്‍കരുത്ത്; താരങ്ങളായി തൃശ്ശൂര്‍ വനിത പോലീസ് സ്റ്റേഷനിലെ ബുള്ളറ്റ് പട്രോളിംഗ് സംഘം

തൃശ്ശൂര്‍: തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഒമ്പത് പോലീസുദ്യോഗസ്ഥര്‍ക്കും ‘ഘടാഘടിയന്‍’ ബുള്ളറ്റ് ഒരു ഭാരമല്ല. നഗരത്തിലെയും ചുറ്റുവട്ടത്തെയും ഊടുവഴികളിലടക്കം ദിവസം ഒന്നോ രണ്ടോ തവണ ‘കടകട’ ശബ്ദത്തോടെ ഇവ പോയിട്ടുണ്ടാവും. ക്യാമ്പുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളും തേടിയുള്ള ഈ യാത്ര തുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു.

കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്. എസിപി വികെ രാജുവിന്റെ പിന്തുണയുമുണ്ടായി. വനിതാ പോലീസ് സ്റ്റേഷനിലെ എസ്‌ഐ പിവി സിന്ധുവടക്കം ഒമ്പതുപേരും ഒറ്റയാഴ്ചകൊണ്ട് ഓടിക്കാന്‍ പഠിച്ചു. സ്‌കൂട്ടര്‍പോലും ഓടിക്കാനറിയാത്ത രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നു.

ഇതോടെ കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം എന്ന പട്ടവും സ്വന്തമായി. സേനയില്‍ കഴിയുന്നത്ര വനിതകള്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അടിസ്ഥാനമായത് ഈ തൃശ്ശൂര്‍ മോഡലായിരുന്നു. 40 പേര്‍ ബുള്ളറ്റിനെ വരുതിയിലാക്കിക്കഴിഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് മലയാളികള്‍ എത്താന്‍ തുടങ്ങിയതോടെ ക്വാറന്റീന്‍ കേന്ദ്രങ്ങളും വീടുകളും ഇവരുടെ റൂട്ടില്‍പ്പെട്ടു. വീടുകള്‍ക്ക് വെളിയില്‍ച്ചെന്ന് ഫോണില്‍വിളിച്ച് സുഖവിവരം തിരക്കും. സഹായം ഏര്‍പ്പാടാക്കും. പട്രോളിങ്ങില്‍ ക്വാറന്റീന്‍ ലംഘിച്ച നാലുപേര്‍ ഇവരുടെ പിടിയിലായി.

അതെസമയം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഈ ബുള്ളറ്റ് ടീം തേക്കിന്‍കാട് മൈതാനത്തെ കിളികള്‍ക്ക് ഒരുദിവസം പോലും മുടങ്ങാതെ തീറ്റയും വെള്ളവും എത്തിക്കുന്നുമുണ്ട്. പിവി സിന്ധു (എസ്‌ഐ), അപര്‍ണ ലവകുമാര്‍, ടിസി ബിന്ദു, എന്‍വി ജിന, എഎന്‍ സിന്ധു (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍), എഎസ് സൗമ്യ, പികെ സരിത, വിബി ലിഷ, കെആര്‍ രമ്യ (സിവില്‍ പോലീസ് ഓഫീസര്‍മാര്‍) എന്നിവര്‍ അടങ്ങുന്നതാണ് ബുള്ളറ്റ് ടീം:

Exit mobile version