സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 27 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ദിനമാണ് ഇന്ന് . സംസ്ഥാനത്ത് ഇന്ന് 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണം എന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ 12 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 11 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.

എറണാകുളം ജില്ലയിലെ 4 പേര്‍ക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ കണ്ണൂര്‍ ജില്ലയിലെ 6 സിഐഎസ്എഫ്കാര്‍ക്കും ഒരു എയര്‍ക്രൂവിനും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് ചെമ്മരുത്തുമല സ്വദേശിയായ 46 വയസുള്ള എസ്എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാള്‍. ഇദ്ദേഹം എസ്എപി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂണ്‍ 23ന് ആനയറയിലുമായി ജോലി ചെയ്തിരുന്നു.

ഏറ്റവും കൂടതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. മലപ്പുറത്ത് സമ്പര്‍ക്കത്തില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഒരു വയസുള്ള കുട്ടിയുമുണ്ട്. എടപ്പാളില്‍ ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ ഒരു വയസ്സുകാരനും ആശുപത്രി ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിലെ പിറവത്ത് ഡല്‍ഹിയില്‍ നിന്നും എത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിനും, രണ്ട് വയസ്സ് പ്രായമായ കുട്ടീയുടെ ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്നെത്തിയ പൈങ്ങോട്ടൂര്‍ സ്വദേശിയുടെ ബന്ധുവിനും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.

Exit mobile version