വിവാഹം കഴിഞ്ഞ് 14ാം ദിവസം യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച സംഭവം, മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ മകള്‍ സന്തോഷവതിയായിരുന്നുവെന്ന് പിതാവ് ; പിന്നീട് നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തൃശൂര്‍: തൃശൂരിലെ പെരിങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞ് 14ാം ദിവസം യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സന്തോഷവതിയായിരുന്നെന്നും യുവതിയെ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മുല്ലശേരി സ്വദേശിയായ ശ്രുതിയേയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വിവാഹം കഴിഞ്ഞ് പതിനാലാമത്തെ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ ഡിസംബര്‍ 22നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്.

തുടര്‍ന്ന് ജനുവരി ആറിന് ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നേരത്തെ കുടുംബം രംഗത്തെത്തിയിരുന്നു. ശ്രുതിയുടെ മരണം കൊലപാതകമാണെന്ന് തന്നെയാണ് ബന്ധുക്കള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

മരണത്തിന് തൊട്ടുമുമ്പുവരെ ശ്രുതി സന്തോഷവതിയാണെന്നും പിന്നീട് നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും അച്ഛന്‍ സുബ്രഹ്മണ്യന്‍ പൊലീസിനോട് പറഞ്ഞു. മകള്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ ഫോണില്‍ സംസാരിച്ചിരുന്നു. അതുവരെ മകള്‍ സന്തോഷവതിയായിരുന്നുവെന്ന് കുടുംബം പറയുന്നു.

മകളുടെ മരണകാരണം പുറത്തുകൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
മരണത്തിന് ശേഷം നടന്ന ഇന്‍ക്വസ്റ്റ് നടപടികളില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.

Exit mobile version