ആരോഗ്യവകുപ്പിന് വീണ്ടും കൈയ്യടി: ഗുരുതരാവസ്ഥയിലായിരുന്ന 83 വയസുകാരി കൊവിഡ് മുക്തയായി, രക്ഷയായത് ടോസിലിസുമാബ് ചികിത്സ

തിരുവനന്തപുരം: കൊവിഡ് പോരാട്ടത്തില്‍ കേരളത്തിന്റെ ആരോഗ്യവകുപ്പിന് വീണ്ടും അഭിമാനമായി 83 വയസുകാരി കൊവിഡ് മുക്തയായി. അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം കളമശേരിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ 83 കാരിയാണ് രോഗമുക്തി നേടിയത്.

അതേസമയം, മറ്റ് രോഗങ്ങളുള്ള ഇവര്‍ തുടര്‍ ചികിത്സയ്ക്കായി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്നു ഇവര്‍.

കളമശേരിയില്‍ നീണ്ട 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രോഗമുക്തി നേടാനായത്. ജീവന്‍ രക്ഷാ ഔഷധമായി ടോസിലിസുമാബ് നല്‍കിയതാണ് കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മെയ് 28ന് മുംബൈയില്‍ നിന്നും ട്രെയിനിലെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാക്കി. നിലവിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കൊപ്പം കൊവിഡ് കൂടി സ്ഥിരീകരിച്ചത് ചികിത്സ ഏറെ സങ്കീര്‍ണമാക്കി.

തുടര്‍ച്ചയായി രണ്ടു തവണ കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് വൈറസ് ബാധയില്‍ നിന്ന് മോചിതയായതായി സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ മകളും ഭര്‍ത്താവും കൊവിഡ് ബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Exit mobile version