കൊവിഡ് കാലത്ത് പനിക്കും ചുമയ്ക്കും അലോപ്പതി മതി; ഉത്തരവിറക്കി ആയുഷ് വകുപ്പ്, തീരുമാനം കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പനി, ചുമ, ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരമാണ് ജൂണ്‍ ഒന്നിന് ആയുഷ് വകുപ്പ് ഉത്തരവിറക്കിയത്.

കൊവിഡ് പ്രതിരോധം തുടങ്ങിയത് മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാരെ ചികിത്സയില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ മഴക്കാല രോഗ ചികിത്സയില്‍ നിന്നുവരെ മാറ്റി നിര്‍ത്തുന്നതാണ് പുതിയ ഉത്തരവെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ആയുര്‍വേദ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കാമെന്നും എന്നാല്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഇതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സയില്‍ ഉഴിച്ചിലും കിഴിയും ഉള്ളതിനാല്‍ ശരീര സ്പര്‍ശം ഒഴിവാക്കി എങ്ങനെ പരിശോധിക്കുമെന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അലോപ്പതി ചികിത്സ മാത്രം മതിയെന്ന നിര്‍ദേശം വകുപ്പ് ഇറക്കിയിരിക്കുന്നത്.

Exit mobile version