അടൂര്‍ പ്രകാശ് എംപിക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു

തിരുവനന്തപുരം: അടൂര്‍ പ്രകാശ് എംപിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സാമൂഹി അകലം പാലിക്കാതെ അറുപതിലേറെ ആളുകള്‍ പങ്കെടുത്തിരുന്നു. എംപി ഉള്‍പ്പടെ 63 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

കെഎസ് ശബരിനാഥ് എംഎല്‍എക്കെതിരെ കള്ള കേസെടുത്തു എന്നാരോപിച്ചായിരുന്നു അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. നെടുമങ്ങാട് ഐടിഡിപി ഓഫീസിലെ പ്രതിക്ഷേധത്തിന്റെ പേരിലാണ് ശബരിനാഥിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ പരിപാടി നടത്തിയതിന് അടൂര്‍ പ്രകാശിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നില്‍ നടത്തിയ ഭക്ഷ്യകിറ്റ് വിതരണ പരിപാടി നടത്തിയതിനാണ് അടൂര്‍ പ്രകാശിനെതിരെ കേസെടുത്തത്. കിറ്റുകള്‍ വാങ്ങുന്നതിനായി ഇരുന്നൂറിലേറെ ആളുകള്‍ കോടതിക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുതെന്ന ചട്ടം ലംഘിച്ചതിനാണ് എംപിയുടെ പേരില്‍ കേസ് എടുത്തിരിക്കുന്നത്. പിന്നാലെയാണ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version