സംസ്ഥാനത്തെ 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി; രണ്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതെസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

ഇതോടെ സംസ്ഥാനത്ത് നിലവില്‍ 117 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. അതെസമയം സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,35,418 ആയി. ഇവരില്‍ 2,33,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version