വീട് പൂട്ടിയിട്ട് മകന്‍ പോയി; പുറത്തിറങ്ങാനാകാതെ ശുചിമുറിയിലെ വെള്ളം കുടിച്ചും ഭക്ഷണം പാകം ചെയ്തും ജീവിച്ച് ഈ അമ്മ; വനിതാ കമ്മീഷന്‍ കേസെടുത്തു, പരാതിയില്ലെന്ന് ആവര്‍ത്തിച്ച് ഈ 70കാരിയും

കോതമംഗലം: വൃദ്ധമാതാവിനെ ഉപേക്ഷിച്ച് വീട് മകന്‍ വീട് വിട്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കോട്ടപ്പടിയിലെ 70കാരിയായ സാറാ മത്തായിയെയാണ് മകന്‍ വീട്ടില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി, സാറാ മത്തായിയെ സന്ദര്‍ശിക്കും. മകന്‍ അടുക്കള ഉള്‍പ്പെടെ പൂട്ടി വീട് വിട്ട് പോവുകയായിരുന്നു. പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ, ശുചിമുറിയില്‍ നിന്ന് വെള്ളമെടുത്താണ് ഈ അമ്മ കുടിച്ചതും ഭക്ഷണം പാകം ചെയ്ത് കഴിച്ചതും. 2004 മുതല്‍ സാറാ മത്തായിയും ഏകമകന്‍ അജുവും ഭാര്യയും രണ്ട് മക്കളും താമസിച്ചുവന്നത് കോതമംഗലത്തെ കോട്ടപ്പടിയിലെ വീട്ടിലായിരുന്നു.

താഴത്തെ നിലയില്‍ നിലവറയ്ക്ക് സമാനമായ സെല്ലാറിലായിരുന്നു സാറയുടെ ജീവിതം. ഫെബ്രുവരി 24 ന് രാത്രി താഴത്തെ നിലയില്‍നിന്ന് മുകളിലേക്കുള്ള വഴി മകന്‍ അടച്ചു. മുകളിലെ നിലയില്‍ താമസിച്ചിരുന്ന മകന്‍ പിന്നെ അമ്മയെ തിരിഞ്ഞുനോക്കാതായി. ഏറെ താമസിയാതെ അമ്മയോട് ഒരു വാക്കുപോലും പറയാതെ മകനും കുടുംബവും വീട് വിട്ട് എറണാകുളത്തേക്ക് മാറുകയായിരുന്നു.

ഇതോടെ സാറ താഴത്തെ നിലയിലെ മുറി താല്‍ക്കാലിക അടുക്കളയാക്കി മാറ്റി. സംഭവം അറിഞ്ഞ് പോലീസ് വീട്ടിലെത്തിയെങ്കിലും പരാതിയില്ലെന്ന് സാറാ മത്തായി പറയുകയായിരുന്നു. ആവര്‍ത്തിച്ച് പറയുന്നുണ്ട്, മകനെതിരെ കേസെടുക്കരുതെന്നും. ഇപ്പോഴും തിരിഞ്ഞുനോക്കാതെ പോയ മകന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷയിലാണ് 70കാരിയായ ഈ അമ്മ.

Exit mobile version