‘ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കരുത്; പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍, സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിച്ചത് ക്രൂരത’; വിമര്‍ശനവുമായി ഡോക്ടര്‍; വൈറല്‍ കുറിപ്പ്

തൃശ്ശൂര്‍: കോട്ടയം ചേര്‍പ്പുങ്കലില്‍ കോപ്പിയടിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിനെതിരെ വിമര്‍ശനവുമായി ഡോ. സിജെ ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോളേജിനെതിരെ ഡോക്ടര്‍ വിമര്‍ശനം ഉന്നയിച്ചത്. കുട്ടികള്‍ കോപ്പി അടിക്കുന്നത് പല തരം ഉള്‍പ്രേരണകള്‍ മൂലമാണ്. പഠിക്കുന്ന കുട്ടികള്‍ പോലും കൂട്ടുകാര്‍ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്.

അവരില്‍ എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത് തിരുത്താനുള്ള ഉത്തേജനം നല്‍കേണ്ടത്. അല്ലാതെ ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെയല്ല ഇടപെടേണ്ടതെന്നും ഡോ. ജോണ്‍ പറഞ്ഞു. പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍ ഇങ്ങനെ സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം പ്രവര്‍ത്തികള്‍ വധ ശിക്ഷയായി മാറും. അവരുടെ സ്വഭാവത്തെ തകര്‍ക്കും.- സിജെ ജോണ്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കോപ്പിയടിച്ചുവെന്ന പേരില്‍ പിടിക്കപ്പെട്ടതില്‍ മനം നൊന്തു ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത. നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോള്‍ ചില കുട്ടികള്‍ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തില്‍ പെരുമാറാന്‍. രക്ഷകര്‍ത്താക്കളെ ഇത്തരം സന്ദര്‍ഭത്തില്‍ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും .

ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള പഴുത് നല്‍കി വേണം ഇടപെടലുകള്‍ നടത്താന്‍. മാനുഷിക വശം കൂടി പരിഗണിച്ചു കൃത്യമായ ഒരു നടപടി ക്രമം വേണമെന്ന സൂചനയാണ് ഈ സംഭവത്തില്‍ വന്ന വീഴ്ചകള്‍ ചൂണ്ടി കാണിക്കുന്നത് .സ്വന്തം ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാനായി ആ വിദ്യാഭ്യാസ സ്ഥാപനം സി. സി. ടി. വി ദൃശ്യങ്ങള്‍ പൊതു സമൂഹത്തിന്റെ മുന്‍പിലേക്ക് എറിഞ്ഞു കൊടുത്തതും ഒരു വലിയ വീഴ്ചയാണ്.

പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍ ഇങ്ങനെ സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. കുട്ടികള്‍ കോപ്പി അടിക്കുന്നത് പല തരം ഉള്‍പ്രേരണകള്‍ മൂലമാണ്. പഠിക്കുന്ന കുട്ടികള്‍ പോലും കുട്ടുകാര്‍ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്. എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമം ഉണ്ടാകണം. തിരുത്താനുള്ള ഉത്തേജനം നല്‍കണം. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ ഇടപെട്ടാല്‍ അതൊരു വധ ശിക്ഷയായി മാറും. സ്വഭാവത്തെ തകര്‍ക്കും.
(സി ജെ ജോണ്‍)

Exit mobile version