ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കിയതിനെ എതിര്‍ത്ത് തന്ത്രി; ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റി വയ്ക്കണമെന്നും തന്ത്രി

പത്തനംതിട്ട: ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെ എതിര്‍ത്ത് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്. ശബരിമലയില്‍ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും, ഉത്സവം മാറ്റി വയ്ക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മീഷണര്‍ക്ക് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് കത്ത് നല്‍കി.

ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് കൊവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും അതിനാല്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമാണ് തന്ത്രി കത്തില്‍ പറഞ്ഞിരിക്കുന്നത്. ഉത്സവ ചടങ്ങുകള്‍ ആരംഭിച്ച ശേഷം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാല്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമുണ്ടാകും.

അങ്ങനെ സംഭവിച്ചാല്‍ ഉത്സവ ചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഭക്തരെ പ്രവേശിപ്പിക്കരുത് എന്നാണ് തന്ത്രി കത്തില്‍ പറയുന്നത്. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അംഗീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ശബരിമല ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഉത്സവവും അതിനൊപ്പം നടത്താനായിരുന്നു ബോര്‍ഡ് തീരുമാനിച്ചത്. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിച്ചിരുന്നു. മിഥുന മാസ പൂജകള്‍ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. ഇതിന് ഇടയിലാണ് തന്ത്രി കത്ത് നല്‍കിയിരിക്കുന്നത്.

ഈ മാസം 14 നാണ് നട തുറക്കുന്നത്. ജൂണ്‍ 19ന് ഉത്സവത്തിന് കൊടിയേറും. 14 മുതല്‍ 28 വരെയാണ് നട തുറക്കുക. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു.

Exit mobile version