ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ് പിറന്നു, പൊന്നോമനയെ കാണാന്‍ പ്രിയപ്പെട്ടവന്‍ ഒരിക്കലും വരില്ലെന്ന് ഇനിയും അറിയാതെ ആതിര, നിധിന്റെ മരണവിവരം മറച്ചുവെച്ച് ബന്ധുക്കള്‍

കോഴിക്കോട്: ഒടുവില്‍ ആതിര പെണ്‍കുഞ്ഞിന്റെ അമ്മയായി. പക്ഷേ ഇതുവരെ പ്രിയപ്പെട്ടവന്റെ വിയോഗം അവള്‍ അറിഞ്ഞിട്ടില്ല. ഭര്‍ത്താവ് നിധിന്റെ വിയോഗ വാര്‍ത്ത ആതിരയെ അറിയിക്കാന്‍ ബന്ധുക്കള്‍ക്കും കഴിഞ്ഞില്ല. മകള്‍ ജനിച്ച സന്തോഷത്തില്‍ കഴിയുന്ന ആതിരയെ നിധിന്റെ വിയോഗ വാര്‍ത്ത തളര്‍ത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനായിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നിധിന്‍ ചന്ദ്രനെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ ദമ്പതികളായിരുന്നു നിധിന്‍ ചന്ദ്രനും ആതിരയും. സുപ്രീം കോടതിയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രവാസി മലയാളികള്‍ ആതിരയുടെ പേരിലായിരുന്നു ഹരജി നല്‍കിയിരുന്നത്.

തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആതിരക്കും നിധിനും അനുമതി ലഭിച്ചു. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യയ്‌ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ഒടുവില്‍ പൊന്നോമനയെ ഒരു നോക്കുപോലും കാണാന്‍ കഴിയാതെ നിധിന്‍ യാത്രയായി.

Exit mobile version