നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ച് പള്ളികള്‍ തുറക്കണം, സമസ്ത

മലപ്പുറം: നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പള്ളികള്‍ തുറക്കേണ്ടതാണെന്ന് സമസ്ത. ലോക്ക് ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് അനുസരിച്ച് ഇന്നുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കാന്‍ സമസ്തയുടെ തീരുമാനം.

ഇരു സര്‍ക്കാരുകളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നല്‍കിയ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കണം പള്ളികള്‍ തുറക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, വ്യവസ്ഥകള്‍ ഒരു നിലക്കും പാലിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളില്‍ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്ന് വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കട്ടി മുസ്‌ലിയാരും സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‌ലിയാരും വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചാല്‍ കൊറോണ വ്യാപന സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പാളയം പള്ളിയും എറണാകുളം ജില്ലയിലെ പള്ളികളും തുറക്കില്ലെന്ന് അറിയിച്ചിരുന്നു. ഇന്നുമുതലാണ് ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി.

Exit mobile version