ലോക്ക് ഡൗണിനെ തുടര്‍ന്ന് മുഴുവന്‍ ടിക്കറ്റും വിറ്റ് പോയില്ല; ബാക്കിയായ ടിക്കറ്റിലൂടെ കച്ചവടക്കാരനെ തേടിയെത്തി ഭാഗ്യദേവത; സ്വന്തമാക്കിയത് 80 ലക്ഷം

വണ്ടൂര്‍: വില്‍പ്പനയ്ക്ക് വാങ്ങിയ ലോട്ടറി ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് പോകാത്തതില്‍ ദുഖഃതനായിരുന്നു കഴിഞ്ഞ ദിവസം വരെ ലോട്ടറി വില്‍പ്പനക്കാരനായ അലവി. എന്നാല്‍ ഇന്ന് അങ്ങനെയല്ല. വില്‍പ്പനയ്ക്ക് എടുത്ത ടിക്കറ്റ് വിറ്റ് പോകാത്തതിനാണ് അലവി ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്.

വിറ്റ് പോകാത്ത ആ ടിക്കറ്റില്‍ 80 ലക്ഷത്തിന്റെ ഭാഗ്യമാണ് അലവിയെ തേടി എത്തിയത്. കഴിഞ്ഞ ദിവസം പൗര്‍ണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നിരുന്നു. ഇതിന്റെ ഒന്നാം സമ്മാനം വിറ്റ് പോകാതെ അലവിയുടെ കയ്യില്‍ ഇരുന്ന ടിക്കറ്റിനായിരുന്നു. 80 ലക്ഷം രൂപയാണ് അലവിക്ക് അടിച്ചത്. കഴിഞ്ഞ മാര്‍ച്ച് 22ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നലെ നടന്നത്.

മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങല്‍ സ്വദേശിയാണ് അലവി. വണ്ടൂരിലെ റോയല്‍ ഏജന്‍സിയില്‍നിന്നും പോരൂര്‍ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലി വഴിയുമാണ് അലവി വില്‍പ്പനക്കായി 110 ടിക്കറ്റുകള്‍ വാങ്ങിത്.വില്പന നടത്തിയതിന് ശേഷം ആകെ 18 ടിക്കറ്റുകള്‍ അവശേഷിച്ചു. ഇതില്‍ ഒരു ടിക്കറ്റാണ് അലവിക്ക് ഭാഗ്യം കൊണ്ടുവന്നത്.

ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് അലവിയുടെ കുടുംബം. ഈ സമ്മാന തുക കൊണ്ട് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അലവി പറയുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു.

Exit mobile version