സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്‌ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജയിലില്‍ എത്തി രഹ്‌നയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്‌നയെ ചോദ്യം ചെയ്തു.

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ് ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അതേസമയം, രഹ്‌ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജയിലില്‍ എത്തി രഹ്‌നയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്‌നയെ ചോദ്യം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്‌ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്‌നയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ബിഎസ്എന്‍എല്ലിന്റെ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു രഹ്‌ന ഫാത്തിമ.

കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസാണ് രഹ്‌നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്‌ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം രഹ് നയെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ കഴിഞ്ഞ 27 നായിരുന്നു രഹ്‌ന ഫാത്തിമ റിമാന്‍ഡിലായത്.

Exit mobile version