വീണ്ടും കുതിച്ചുയരാനൊരുങ്ങി കരിപ്പൂര്‍; വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ തുടങ്ങാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും.

വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി തീരുമാനിച്ചു. വിമാനത്താവളത്തിന്റെ മുന്നിലുള്ള കൊണ്ടോട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 13.25 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കുക. ഇതോടൊപ്പം കുമ്മിണിപറമ്പിലുള്ള കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കുന്നതിന് ഇരുപത് സെന്റ് സ്ഥലം ഏറ്റെടുക്കാനും ഉപദേശക സമിതിയില്‍ തീരുമാനമായി.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.

കരിപ്പൂരില്‍ നിന്നും സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങളുടെ സര്‍വീസ് അടുത്ത ബുധനാഴ്ച്ചയാണ് ആരംഭിക്കുന്നത്. ഇതിനു പിന്നാലെ തന്നെ എയര്‍ ഇന്ത്യയും, എമിറേറ്റ്‌സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും.

Exit mobile version