ശബരിമല അന്നദാന കരാര്‍; സിപിഎമ്മിന്റെയും-ബിജെപിയുടെയും ഒത്തുകളിയുടെ ഉദാഹരണമെന്ന് ചെന്നിത്തല, ബോര്‍ഡില്‍ ഫണ്ട് ഇല്ലാത്തതിനാലെന്ന് ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിലുള്ള സിപിഎമ്മിന്റെയും-ബിജെപിയുടെയും ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംഘപരിവര്‍ സംഘടനക്ക് ശബരിമലയില്‍ അന്നദാനം നടത്താന്‍ കരാര്‍ നല്‍കിയതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബാംഗ്ലൂര്‍ ആസ്ഥാനമായ അയ്യപ്പ സേവാസമാജം ഒരു സംഘപരിവാര്‍ സംഘടനയാണ്. അത് രൂപീകരിച്ചത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. അയ്യപ്പ സേവാസമാജം ശബരിമലയില്‍ സംഘപരിവാര്‍ നടത്തിയ അക്രമാസക്തമായ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇങ്ങനെയുള്ള ഒരു സംഘനടയ്ക്ക് തന്നെ അന്നദാനത്തിനുള്ള കരാര്‍ നല്‍കാന്‍ തീരുമാനിച്ചത് ദേവസ്വം ബോര്‍ഡിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംഘപരിവാര്‍ സ്വാധീനം ശബരിമലയില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തന്ത്രമാണ് ഇതിന് പിന്നില്‍. 2016 ല്‍ സന്നിധാനത്ത് അന്നദാനം നടത്താന്‍ അയ്യപ്പ സമാജം ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു അനുമതിയുമില്ലാതെയാണ് ഇവര്‍ക്ക് അന്നദാനം നടത്താനുള്ള കരാര്‍ ദേവസ്വം ബോര്‍ഡ് മറിച്ച് നല്‍കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിലാണ് അന്നദാനത്തിനുള്ള കരാറില്‍ അയ്യപ്പ സേവാസമാജത്തിനെ പങ്കാളിയാക്കിയതെന്ന് ദേവസ്വം കമ്മീഷ്ണര്‍ പറഞ്ഞു. അന്നദാന ഫണ്ടില്‍ രണ്ട് കോടി മാത്രമാണ് അവശേഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും ഭക്ഷണം നല്‍കണമെന്ന ഹൈക്കോടതി വിധി പാലിക്കാന്‍ ബാധ്യതയുണ്ട്. അതിനാലാണ് പങ്കാളിയാക്കിയതെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ദേവസ്വം കമ്മീഷ്ണര്‍ എന്‍ വാസു അറിയിച്ചു. വിമര്‍ശനങ്ങള്‍ എന്തായാലും ഇതര സംസ്ഥാനത്തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ അന്നദാനം ഏറെ ആശ്വാസമാണ്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷമായി അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡാണ്. അനധികൃത പണപ്പിരിവ് തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായിട്ടാണ് അന്നദാന നടത്തിപ്പ്
ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്.

Exit mobile version