‘മാഹി എന്നത് ഗോവയായി’; ബിബിസി അഭിമുഖത്തിലെ പിഴവ് തിരുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ

കൊച്ചി: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ സംസാരിക്കവേ സംഭവിച്ച തെറ്റ് തിരുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ കൊവിഡ് ബാധിച്ചു ഒരു മാഹി സ്വദേശി മരിച്ചിരുന്നു. എന്നാല്‍ മരിച്ചയാള്‍ കേന്ദ്രഭരണ പ്രദേശമായ ഗോവയില്‍ നിന്നാണ് എന്നായിരുന്നു മന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. ഇക്കാര്യത്തിലാണ് മന്ത്രി പിഴവ് തിരുത്തിയത്.

ഫേസ്ബുക്കിലൂടെയായിരുന്നു തെറ്റായ പരാമര്‍ശം തിരുത്തുകയാണെന്ന് മന്ത്രി അറിയിച്ചത്. എല്ലാവരുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കൊവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കൊവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കൊവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Exit mobile version