മുന്‍ പഞ്ചായത്തംഗവും ഭര്‍ത്താവും തൂങ്ങിമരിച്ചു; സ്‌കൂള്‍ വിട്ട് വന്ന മകന്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന അച്ഛനെയും അമ്മയെയും, നടുക്കം വിട്ടുമാറാതെ കുരുന്ന്

സ്‌കൂള്‍ വിട്ട് വന്ന ഇവരുടെ രണ്ടാമത്തെ മകനാണ് ആദ്യം മൃതശരീരം കണ്ടത്.

ചാലക്കുടി: പരിയാരം ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി ബാബുവും (42) ഭര്‍ത്താവ് ബാബും (48) തൂങ്ങി മരിച്ചു. വീടിനുള്ളില്‍ വെച്ചാണ് ഇരുവരും ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. കുട്ടികള്‍ സ്‌കൂളില്‍ പോയ നേരത്തായിരുന്നു ഇവര്‍ തൂങ്ങി മരിച്ചത്.

സ്‌കൂള്‍ വിട്ട് വന്ന ഇവരുടെ രണ്ടാമത്തെ മകനാണ് ആദ്യം മൃതശരീരം കണ്ടത്. സ്വന്തം അച്ഛനെയും അമ്മയെയും തൂങ്ങിയ നിലയില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും ഈ കുട്ടി കരകയറിയിട്ടില്ല. പരിയാരം ചേറങ്ങാടന്‍ റപ്പായിയുടെ മകനാണ് ബാബു. സിനി ചാലക്കുടിയില്‍ ഹോം നഴ്സിങ് സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. സംസ്ഥാനവ്യാപകമായി ചങ്ങല മാതൃകയില്‍ നടത്തിയിരുന്ന പേള്‍സ് എന്ന സ്ഥാപനത്തിന്റെ ഏജന്റായി സിനി പ്രവര്‍ത്തിച്ചിരുന്നു.

ധാരാളം പേരെ ഇതില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ചേര്‍ത്തിരുന്നു. സ്ഥാപനം പൊളിഞ്ഞതോടെ നിക്ഷേപര്‍ക്ക് പണം കൊടുക്കാന്‍ കഴിയാതായി. ഇതിനെത്തുടര്‍ന്നുണ്ടായ കടക്കെണിയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ ആത്മഹത്യയെക്കുറിച്ച് പലരോടും മുമ്പ് സൂചിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മക്കള്‍: എബി (ഐടിഐ വിദ്യാര്‍ത്ഥി), ഐസക് (പ്ലസ് ടു വിദ്യാര്‍ത്ഥി), ഇസബെല്ല (പത്താം ക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹങ്ങള്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version