കേരളത്തിലെ എല്ലാ മദ്യശാലകളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ഒരുമിച്ച് തുറക്കും, തീയതി പിന്നീട് അറിയിക്കും; മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിലെ എല്ലാ മദ്യശാലകളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ഒരുമിച്ച് തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെവ്കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്ന് മദ്യം ലഭിക്കും. ബാറില്‍ പാഴ്സലിന് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും. പാഴ്സല്‍ താത്ക്കാലിക സംവിധാനമാണെന്നും കള്ള് ക്ഷാമം വൈകാതെ തന്നെ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായാണ് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത്. ബാറുകളില്‍ നിന്ന് മദ്യം പാഴ്സലായി കൊടുക്കുന്നതിലൂടെയും കൂടുതല്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാറുകളിലൂടെ പാഴ്സലായി നല്‍കുന്നതിലൂടെ കൂടുതല്‍ വരുമാനം സര്‍ക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Exit mobile version