മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയിച്ചില്ല; കാസര്‍കോട് ബദിയടുക്കയില്‍ ഗുഹയില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

ഒക്‌സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല.

കാസര്‍കോട്; കാസര്‍കോട് ബദിയടുക്കയില്‍ ഗുഹയില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറിയ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇപ്പോഴും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും രമേശയുടെ ദേഹത്ത് മണ്ണുവീണ് മൂടിക്കിടക്കുകയാണെന്നും അരവരെയുള്ള ഭാഗം മാത്രമാണ് മണ്ണ് വീഴാതെ കാണുന്നതെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്‌സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല. കൊണ്ടുവന്ന മുഴുവന്‍ ഓക്സിജന്‍ സിലിണ്ടറുകളും മാറ്റി ആറു പ്രാവശ്യത്തോളം അകത്തുകയറിയെങ്കിലും ശ്രമം വിജയിച്ചില്ല. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം. അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്‌ക്കരമാണ്. വളരെ അപകടകരമായ സ്ഥിതിയാണ് ഗുഹയക്കുള്ളില്‍ നിലനില്‍ക്കുന്നതെന്നതിനാല്‍ വളരെ സൂക്ഷ്മതയോടു കൂടിയാണ് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ അകത്തേക്ക് കടന്നത്. മണ്ണിടിയുന്നത് കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചതായും അകത്തേക്ക് വായു എത്തിക്കാനുള്ള ഉപകരണങ്ങളെത്തിക്കാനും സിലിണ്ടറുകളില്‍ ഓക്സിജന്‍ നിറയ്ക്കാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിവര്‍ന്നു നിന്നോ മുട്ടുകുത്തി നിന്നോ ഗുഹയ്ക്കകത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. കിടന്നു കൊണ്ടുമാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന സ്ഥിതിയാണുള്ളത്. അവസാന ശ്രമവും വിഫലമായാല്‍ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം തേടുമെന്നും ഗുഹയിലെ മണ്ണുമാന്തിയോ ഗുഹ പൊളിച്ചുമാറ്റിയോ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അഞ്ചംഗസംഘം മുള്ളന്‍പന്നിയെ പിടികൂടാനായി ബായാറിലെ കാട്ടിലേക്ക് പോയത്. ഇതിനിടയില്‍ ഒരു മുള്ളന്‍പന്നി ഗുഹയ്ക്കുള്ളിലേക്ക് കടന്നുപോവുകയായിരുന്നു. ഇതിനെ പിടികൂടാന്‍ രമേഷ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചു. ഏറെസമയം കഴിഞ്ഞിട്ടും യുവാവ് മടങ്ങി വരാത്തതിനെതുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്‌സിനേയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയുമായിരുന്നു. ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ച മറ്റുള്ളവരെ പുറത്തെത്തിച്ചിരുന്നു.

Exit mobile version