‘പലപ്പോഴും പച്ചമാംസം ചുടുന്ന വേദനയാണ്, എന്നിട്ടും കാന്‍സര്‍ ആഘോഷമാക്കുകയാണ്, പബ്ലിസിറ്റിയാണെന്നും കുത്തുവാക്കുകള്‍’; ഹൃദയം തകര്‍ക്കുന്നുവെന്ന് നന്ദു മഹാദേവ, ഉള്ളംപൊള്ളിച്ച് കുറിപ്പ്

കൊച്ചി: ‘ഞാന്‍ ക്യാന്‍സറിനെ ആഘോഷമാക്കുന്നവന്‍ ആണത്രേ, ഹൃദയവേദനയോടെയാണ് ഞാനിതെഴുതുന്നത്’ ഇത് നന്ദുമഹാദേവയുടെ വാക്കുകളാണ്. കാന്‍സറിന്റെ പിടിയില്‍ മുറുകിയിരിക്കുമ്പോള്‍ വരുന്ന കുത്തുവാക്കുകള്‍ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് നന്ദു മഹാദേവ. ഫേസ്ബുക്കിലൂടെയാണ് നന്ദു വേദന പങ്കുവെച്ചത്. ഹൃദയം നുറുങ്ങിയാണ് നന്ദുവിന്റെ ഓരോ വാക്കുകളും. ഇവ സോഷ്യല്‍മീഡിയയുടെ കണ്ണ് നിറയ്ക്കുന്നുണ്ട്.

ഈ സഹിക്കാന്‍ കഴിയാത്ത വേദനകള്‍ക്കിടയിലും ഞാന്‍ സന്തോഷത്തോടെ ഇരിക്കുന്നതും അത് പങ്കു വയ്ക്കുന്നതും ഇഷ്ടപ്പെടാത്തവരും ഉണ്ടല്ലോ എന്നോര്‍ത്ത് എനിക്ക് അത്ഭുതമാണ് തോന്നുന്നത്.. രോഗി രോഗിയായിരിക്കണം എന്ന അവരുടെ വാക്കുകള്‍ എന്റെ ഹൃദയത്തെ മുറിവുണ്ടാക്കി കൊണ്ടിരിക്കുന്നുവെന്ന് നന്ദു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഞാന്‍ ക്യാന്‍സറിനെ ആഘോഷമാക്കുന്നവന്‍ ആണത്രേ..ഹൃദയവേദനയോടെയാണ് ഞാനിതെഴുതുന്നത്.. ഈ സഹിക്കാന്‍ കഴിയാത്ത വേദനകള്‍ക്കിടയിലും ഞാന്‍ സന്തോഷത്തോടെ ഇരിക്കുന്നതും അത് പങ്കു വയ്ക്കുന്നതും ഇഷ്ടപ്പെടാത്തവരും ഉണ്ടല്ലോ എന്നോര്‍ത്ത് എനിക്ക് അത്ഭുതമാണ് തോന്നുന്നത്.. രോഗി രോഗിയായിരിക്കണം എന്ന അവരുടെ വാക്കുകള്‍ എന്റെ ഹൃദയത്തെ മുറിവുണ്ടാക്കി കൊണ്ടിരിക്കുന്നു..

ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ശരീരത്തിലെ ഓരോ അവയവങ്ങളും നഷ്ടപ്പെടുമ്പോള്‍ പോലും ഞാന്‍ സങ്കടപ്പെട്ടിട്ടില്ല. കാലോ കയ്യോ ഇല്ലെങ്കിലും ഇപ്പോഴും ഈ സുന്ദരമായ ഭൂമിയില്‍ എനിക്കെന്റെ ചങ്കുകളുടെ കൂടെ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ.. നിങ്ങളെയൊക്കെ കാണാനും സ്‌നേഹിക്കാനും തിരിച്ച് ആ സ്‌നേഹം അനുഭവിക്കാനും കഴിയുന്നുണ്ടല്ലോ… എന്റെ ഏറ്റവും വലിയ സന്തോഷം അതാണ്. അതിനോളം വലുതല്ല എനിക്കൊന്നും..

ഞാനൊരിക്കലും എന്റെ ശാരീരികമായ വേദനകളുടെ ഒരംശം പോലും നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയിട്ടില്ല..പല സമയങ്ങളിലും പച്ചമാംസം ജീവനോടെ ചുടുന്നതിന് തുല്യമായ വേദന അനുഭവിച്ചിട്ടുണ്ട്… ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ട്…! പലപ്പോഴും കനലില്‍ പൊള്ളുന്ന പോലെയുള്ള നൊമ്പരം സഹിച്ചിട്ടുണ്ട്.. ഇപ്പോഴും അനുഭവിക്കുന്നു.. എന്തിനേറെ പറയുന്നു മരണത്തിന്റെ രുചി അനുഭവിച്ചു തിരിച്ചു വന്നതാണ്.. എന്നിട്ടും ചിരിച്ചു കൊണ്ടല്ലേ ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിട്ടുള്ളൂ.. അത് ചുറ്റുമുള്ളവരെല്ലാം സന്തോഷത്തോടെ ഇരിക്കണം എന്ന എന്റെ വാശി കാരണമാണ്.. ഞാനനുഭവിക്കുന്ന വേദനകളെക്കാള്‍ എത്രയോ മടങ്ങ് തീഷ്ണമാണ് എനിക്ക് നിങ്ങളോടുള്ള സ്‌നേഹം..

ലോകം ഭീകരമായി കാണുന്ന ഒരു രോഗത്തെ ഇങ്ങനെയും നേരിടാം എന്നു സമൂഹത്തിന് കാണിച്ചു കൊടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്..? അതോ ഞാന്‍ അലമുറയിട്ടു കരയുന്നത് കാണാത്തതിലുള്ള ദേഷ്യമാണോ അവര്‍ക്ക് എന്നറിയില്ല..വേദനയുടെ കൊടുമുടിയിലിരിക്കുന്ന നേരത്തും നിങ്ങളിലാരെങ്കിലും സുഖമാണോ എന്നു ചോദിച്ചാല്‍ അടിപൊളിയായി പോകുന്നു ഉഷാറാണ് എന്നല്ലേ മറുപടി തന്നിട്ടുള്ളൂ..

മനസ്സ് കൊണ്ട് പോലും ആരെയും വേദനിപ്പിക്കാതെ ഓരോ പ്രവര്‍ത്തിയിലും മറ്റുള്ളവര്‍ക്ക് നന്മ മാത്രം ആഗ്രഹിക്കുന്ന എന്റെ അവസ്ഥ ഇതാണ്.. അടുത്ത ആരോപണമാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്..
അര്‍ഹതയില്ലാത്ത ഒരുരൂപ പോലും ആരുടെയും ആഗ്രഹിച്ചില്ല.. ഇങ്ങനെ ഈ കീമോ ചൂടിലും ഓരോ ദിവസവും എത്ര പേരെ എന്തൊക്കെ തരത്തില്‍ ഞാന്‍ സഹായിക്കുന്നുണ്ട്.. പേരിനും പബ്ലിസിറ്റിക്കും ഒക്കെയാണെങ്കില്‍ അതൊന്നും എനിക്ക് രഹസ്യമായി ചെയ്യേണ്ട കാര്യമില്ലല്ലോ..! അര്‍ബുദം തകര്‍ത്ത ഒത്തിരി കുടുംബങ്ങളെ എനിക്ക് കഴിയും പോലെ ഞാനിപ്പോഴും സഹായിക്കുന്നുണ്ട്.. നന്മ മനസ്സുകളെ കൊണ്ട് സഹായിപ്പിക്കുന്നുമുണ്ട്..

സാമ്പത്തികമായി മുന്നോട്ട് ചികിത്സയ്ക്ക് കഴിയാതെ പകച്ചു നിന്ന എത്രയോ പേര്‍ക്ക് ഞാന്‍ മുന്‍കൈയെടുത്ത് ഫണ്ട് കണ്ടെത്തി.. അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.. എന്നിട്ടും ഞാന്‍ കമ്മീഷന്‍ വാങ്ങി എന്നൊക്കെ പറഞ്ഞു വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്‍ കുത്തി നോവിക്കുമ്പോള്‍ എനിക്ക് വിഷമം സഹിക്കാന്‍ പറ്റുന്നില്ല.. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കില്‍ ഇത്ര പബ്ലിക് ആയി വെല്ലുവിളിക്കുകയാണ് അത് തെളിയിക്കാന്‍.. ഒറ്റവെട്ടില്‍ കൊന്നാലും എനിക്ക് സന്തോഷമേയുള്ളൂ.. പക്ഷെ മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയരുത്..

ഒന്ന് ട്രീറ്റ്‌മെന്റ് കഴിഞ്ഞു വന്നാല്‍ എന്റെ പൂര്‍ണ്ണ സമയവും പ്രയത്‌നവും ഈ സമൂഹത്തിലെ പാവങ്ങള്‍ക്ക് വേണ്ടിയാകും എന്ന് തീരുമാനിച്ചുറപ്പിച്ചവനാണ് ഞാന്‍.. നാളിതുവരെ അനുഭവിച്ച കാര്യങ്ങളില്‍ വെറും 50 ശതമാനം പോലും ഞാന്‍ നിങ്ങളോട് പങ്കു വച്ചിട്ടില്ല..! എന്നെ സംബന്ധിച്ച് അവയില്‍ ഏറ്റവും ചെറുതാണ് ക്യാന്‍സര്‍ പോലും..! പട്ടിണിയും ദാരിദ്ര്യവും ഒക്കെ ആവശ്യത്തിലധികം അനുഭവിച്ചു താഴേക്കിടയില്‍ നിന്ന് കഠിന പ്രയത്‌നത്താല്‍ ഉയര്‍ന്നു വന്നവനാണ് ഞാന്‍.. സ്‌കൂളില്‍ ഒക്കെ പഠിക്കുമ്പോള്‍ നല്ല ഡ്രസ് ഒക്കെ ഇടാനും , എല്ലാവരും ടൂര്‍ പോകുമ്പോള്‍ ടൂര്‍ പോകാനും ഒക്കെ എത്ര ആഗ്രഹിച്ചിട്ടുണ്ട്..
പലപ്പോഴും നല്ല ഭക്ഷണം പോലും കിട്ടീട്ടില്ല.. മിക്കവാറും ദിവസവും രാവിലെ പട്ടിണി ആയിരിക്കും..

എല്ലാരും ഉച്ചക്ക് ചോറ് കൊണ്ടു വരുമ്പോള്‍ ഞങ്ങള് കുറച്ചു പേര് വട്ടയില ഒക്കെ അടര്‍ത്തി സ്‌കൂളിലെ കഞ്ഞി കുടിക്കും.. അതിലാണെങ്കില്‍ സ്ഥിരം വണ്ടും പുഴുവും കാണും.. അത് കിട്ടുന്നവരെ കുടിക്കും..കിട്ടുമ്പോള്‍ നിര്‍ത്തും.. എന്നാലും തറയില്‍ നിന്ന് ഒരു രൂപ കിട്ടിയാല്‍ അതെടുത്ത് അമ്പലത്തിന്റേയോ പള്ളിയുടെയോ ഭണ്ഡാരത്തില്‍ ഇട്ടിട്ടേയുള്ളൂ.. എന്തൊക്കെ ജോലികള്‍ ചെയ്തു.. എന്നാലും രക്ഷപ്പെടാത്ത ഒരു സമയം ഉണ്ടായിരുന്നു.. അതൊക്കെ പറഞ്ഞാല്‍ നേരം വെളുക്കും വരെ പറഞ്ഞാലും തീരൂല.. കുഞ്ഞിലെ ആറും ഏഴും വയസ്സുള്ളപ്പോള്‍ ഉത്സവ പറമ്പില്‍ തമിഴന്മാരെയൊക്കെ പോലെ പൊരി കച്ചവടം ചെയ്തു തുടങ്ങിയതാണ് എന്റെ തൊഴില്‍ ജീവിതം.. പക്ഷെ ഇന്നുവരെ വിധിയെ പഴിച്ചിട്ടില്ല.. ദൈവത്തിനെ ഒരു വാക്ക് കൊണ്ടു പോലും കുറ്റം പറഞ്ഞിട്ടില്ല..പകരം മൂപ്പരോട് കൂടുതല്‍ അങ്ങടുത്തു.. ഇപ്പോഴും ദേ യുദ്ധത്തിന് ഒരു കുറവും ഇല്ല..

അന്നൊന്നും വീണില്ല. പിന്നെയല്ലേ ഇപ്പോള്‍.. അതുകൊണ്ട് വിനയത്തോടെ പറയുകയാണ്.. സഹതപിക്കാനും പുച്ഛിക്കാനും നിന്ന് തരില്ല… അതേടോ ഞാന്‍ ക്യാന്‍സറിനെയും വേദനകളെയും ആഘോഷമാക്കിയവന്‍ തന്നെയാണ്.. അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവനാണ്.. അതുകൊണ്ടാണല്ലോ നന്ദു നന്ദു മഹാദേവ ആയത്.. അതുകൊണ്ടാണല്ലോ നന്ദുവിനെപ്പോലെ പൊരുതുന്ന മനസ്സുമായി ആയിരങ്ങള്‍ ഇപ്പോള്‍ ഈ രോഗത്തെ നേരിടുന്നത്.. ക്യാന്‍സര്‍ വന്നാല്‍ ഒളിച്ചു വയ്ക്കുന്ന ഒരു രീതിയാണ് മുമ്പുണ്ടായിരുന്നത്.. അതിനൊക്കെ എന്നാല്‍ കഴിയുന്ന മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.. ഇന്ന് എത്രയോ അതിജീവന കഥകള്‍ നിങ്ങളുടെ മുന്നിലുണ്ട്.. അതൊക്കെ ഇങ്ങനെ പുറത്തുകൊണ്ടുവരാന്‍ ഞങ്ങളൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്..

എന്നെ ഇതുപോലെ ആഴത്തില്‍ വിഷമിപ്പിക്കാന്‍ ചിലര്‍ക്ക് ഇനിയും കഴിഞ്ഞേക്കും.. പക്ഷേ തളര്‍ത്താന്‍ നോക്കരുത്.. അതിന് കഴിയില്ല.. ഈ കണ്ണുകളടയും വരെ ഞാന്‍ വിജയിച്ചവന്‍ ആയിരിക്കും…! വിഷമങ്ങളെയും നിരാശയേയും ദൂരത്ത് എറിഞ്ഞു കളഞ്ഞ് സന്തോഷത്തോടെ ജീവിതത്തെ ആസ്വദിക്കാനും പരസ്പരം നിഷ്‌കളങ്കമായി സ്‌നേഹിക്കാനുമൊക്കെ ഞാന്‍ പഠിപ്പിച്ചു കൊണ്ടേയിരിക്കും..
അതെന്റെ രീതിയാണ്.. ശീലമാണ്.. എന്റെ വാക്കുകള്‍ എത്രത്തോളം ഈ സമൂഹത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നറിയില്ല.. വിഷമങ്ങളില്‍ ഒരു പ്രവശ്യമെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഊര്‍ജ്ജമായിട്ടുണ്ടോ ആശ്വാസമായിട്ടുണ്ടോ എന്നും അറിയില്ല.. അത് നിങ്ങള്‍ മനസ്സു തുറന്നു പറയാനുള്ള സമയമാണിത്..

ഒരുപാട് ക്ഷമിച്ചു.. എന്തിനേറെ പറയുന്നു. എന്റെയും അമ്മയുടെയും മുഖം കണ്ടു മടുത്തു എന്നുവരെ അവര്‍ പറഞ്ഞു.. ഒരുപക്ഷേ ഇതെന്റെ അവസാനത്തെ പോസ്റ്റ് ആകാം.. ചങ്ക് പിടയണ വേദനയുണ്ട്.. എന്നെ ഞാനാക്കിയത് തുടക്കം മുതല്‍ നിഷ്‌കളങ്കമായ സ്‌നേഹം തന്ന് കൂടെ നില്‍ക്കുന്ന എന്റെ ഹൃദയങ്ങള്‍ നിങ്ങളോരോരുത്തരും ആണ്.. ചിതയിലേക്ക് എടുക്കും വരെ എന്റെ സ്‌നേഹം നിങ്ങളോടൊപ്പം ഉണ്ടാകും.. അതുകൊണ്ട് നിങ്ങളാണ് പറയേണ്ടത്.. ഇനി ഞാനെന്ത് തീരുമാനം എടുക്കണം..? ഞാനിങ്ങനെ നിറഞ്ഞു തന്നെ നില്‍ക്കണമോ അതോ ഉള്‍വലിയണമോ എന്ന് എന്റെ പ്രിയപ്പെട്ടവര്‍ പറയൂ.. കാരണം നിങ്ങളാണ് എനിക്കെല്ലാം.. നിങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഒന്നും ഒരിക്കലും എന്നെ തളര്‍ത്തില്ല.. വേദനിപ്പിക്കുന്നവരോടുള്ള എന്റെ പ്രതികാരം ഈ പുഞ്ചിരിയാണ്..

സ്‌നേഹപൂര്‍വ്വം..
നന്ദു മഹാദേവ

NB: എന്നെ വേദനിപ്പിച്ചവരെ ഇപ്പോഴും ഞാന്‍ വെറുക്കുന്നില്ല.. അവരോട് യാതൊരു ദേഷ്യവും ഇല്ല.. സ്‌നേഹം മാത്രേ ഉള്ളൂ.. നിങ്ങളും അവരോട് മോശമായ ഭാഷയില്‍ പ്രതികരിക്കുകയോ ദേഷ്യം വിചാരിക്കുകയോ ചെയ്യരുത്.. എന്റെ വിഷമവും നിങ്ങളോടല്ലേ പങ്കു വയ്ക്കാന്‍ പറ്റുള്ളൂ.. വിളിക്കുന്നവര്‍ ക്ഷമിക്കണേ ഇന്നലെ കീമോ കഴിഞ്ഞ ക്ഷീണത്തിലാണ് ഞാന്‍.. തല പൊക്കാന്‍ പറ്റാത്ത ക്ഷീണവും വേദനയുമാണ്..അതിന്റെ കൂടെ ഇത് കൂടി കേട്ടപ്പോള്‍ എന്തോ പറയാന്‍ പറ്റാത്ത ഒരു അവസ്ഥ..

Exit mobile version