അഭിമാനം; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കാസര്‍കോട്, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍കോട്ടെ ജനറല്‍ ആശുപത്രി

കാസര്‍കോട്: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ കാസര്‍കോട് ജില്ല. റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ 91.5 ശതമാനം പേര്‍ക്കും രോഗം ഭേദമായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആശുപത്രിയായി കാസര്‍കോട് ജനറല്‍ ആശുപത്രി മാറി. ഇനി ഈ ആശുപത്രിയില്‍ ചികിത്സയിലുള്ളത് ഒരു രോഗി മാത്രമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു കാസര്‍കോട്.

എന്നാല്‍ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 175 പേരില്‍ 160 പേരും രോഗമുക്തരായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 90 കൊറോണ ബാധിതരില്‍ 89 പേരെയും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ 118 പുരുഷന്മാരും 41 സ്ത്രീകളും 16 കുട്ടികളുമുണ്ടായിരുന്നു.

ഇതില്‍ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലാ ആശുപത്രിയില്‍ 42 പേരില്‍ 37 പേരും കാസര്‍കോട് മെഡിക്കല്‍ കോളജില്‍ 22 പേരില്‍ 13 പേരും പരിയാരം മെഡിക്കല്‍ കോളജില്‍ ജില്ലയിലെ 19 പേരില്‍ 18 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രണ്ട് പേരും നെഗറ്റീവായി ആശുപത്രി വിട്ടു. ജില്ലയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത 10 പഞ്ചായത്തുകളില്‍ നിലവില്‍ രോഗികളില്ല.

Exit mobile version