‘മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു’; ഹരീഷ് പേരടി

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വളരെ ലളിതമായി കല്യാണം നടത്തി കല്യാണ ചെലവിനായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ നടന്‍ മണികണ്ഠന്‍ ആചാരിയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തന്റെ വിവാഹ ചെലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്‍ കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത് എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഇനി വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളൂയെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം. തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു. മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്.കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്.ആശംസകള്‍.കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്’കൈയ്യടിക്കെടാ’.

Exit mobile version