ലോക്ക് ഡൗണില്‍ ഒന്നിച്ചിരുപ്പ്; ഭാര്യ-ഭര്‍ത്താവ് കലഹം മാത്രമല്ല, പെരുകുന്നത് അമ്മായിഅമ്മ മരുമകള്‍ കടിപിടിയും, ഫോണിന് വിശ്രമമില്ലാതെ വിളികളെന്ന് വനിതാ കമ്മീഷന്‍

തൃശ്ശൂര്‍: ലോക്ക് ഡൗണില്‍ ഭാര്യ-ഭര്‍ത്താവ് കലഹത്തിനു പുറമെ, അമ്മായിഅമ്മ മരുമകള്‍ തമ്മില്‍ത്തല്ലും പെരുകുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. സീനിയര്‍ സിറ്റിസന്‍സ്, ഗാര്‍ഹിക പീഡന പരാതികളുള്‍പ്പെടെ കമ്മിഷന്‍ ഓഫിസുകളിലെ പരാതിപ്പെട്ടികളില്‍ നിറയുന്നുണ്ട്. പരാതികള്‍ പറയുന്നതിനായി കമ്മിഷന്‍ അംഗങ്ങളുടെയും കൗണ്‍സലര്‍മാരുടെയും ഫോണുകളില്‍ വിളികളുടെ പ്രവാഹമാണ്.

വീട്ടില്‍ നിന്നിറക്കിവിടുന്നു, ഭക്ഷണം കൊടുക്കുന്നില്ല, കുടുംബാംഗങ്ങള്‍ പരിഗണന നല്‍കുന്നില്ല എന്നിങ്ങനെയുള്ള പരാതികളാണ് അമ്മമാരുടെ അടുക്കല്‍ നിന്നും ഉയരുന്നത്. അതേസമയം, ജോലിക്കു പോകാതെ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ അമ്മായിയമ്മയുടെ ഉപദ്രവം സഹിക്കാന്‍ വയ്യെന്ന് മരുമകളും പറയുന്നു. കുടുംബാംഗങ്ങള്‍ ഭക്ഷണം പോലും നല്‍കുന്നില്ലെന്നായിരുന്നു തൃശ്ശൂരിലെ ഒരമ്മയുടെ പരാതി. വീട്ടുജോലി ചെയ്തു സ്വന്തം കാലില്‍ നിന്നിരുന്ന അമ്മ ലോക്ഡൗണ്‍ മൂലം വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതയായതാണ്.

കൈയ്യാങ്കളി വരെ എത്തിയതോടെയാണ് സംഭവത്തില്‍ പോലീസിന് ഇടപെടേണ്ടി വന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുടുംബനാഥനു ഭാര്യയോടും മക്കളോടും ദേഷ്യം, ദേഹോപദ്രവം, അസഭ്യം പറച്ചില്‍ ഇങ്ങനെ സ്ഥിരം പരാതികളും കുറവല്ല. പുറത്തിറങ്ങി പോകാനാവാത്തതിന്റെയും കൈയ്യില്‍ കാശില്ലാത്തതിന്റെയും ദേഷ്യമാണ് ഇതിനൊക്കെ പരിഹാരമാകുമെന്നും ഇരുകൂട്ടരെയും ഉപദേശിച്ചും കൗണ്‍സലിങ് നടത്തിയും കുറെയൊക്കെ പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

Exit mobile version