സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വീസ് ഉണ്ടാകില്ല; നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശം തിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വീസ് ഉണ്ടാകില്ല. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് 20 ന് ശേഷം അനുമതി നല്‍കിയത് തിരുത്തും. മെയ് മൂന്നിന് ശേഷം മാത്രമേ ബസ് സര്‍വീസ് പുനഃസ്ഥാപിക്കുകയുള്ളു.

സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണില്‍പ്പെടുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഈ ജില്ലയിലേക്ക് യാത്ര അനുവദിക്കില്ല. തിങ്കളാഴ്ച മുതല്‍ ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍പ്പെട്ട ജില്ലകളിലാണ് ചില ഇളവുകള്‍ ഉണ്ടാവുക.

ഈ ജില്ലകളില്‍ തുറക്കുന്ന ഓഫീസുകളിലേക്ക് അവശ്യ സര്‍വ്വീസുകാര്‍ക്ക് വാഹനം നിരത്തിലിറക്കാം. തിങ്കളാഴ്ച ഒറ്റ നമ്പര്‍ വാഹനങ്ങളും അടുത്ത ദിവസം ഇരട്ട അക്ക വാഹനങ്ങളും പുറത്തിറക്കാം. യാത്രക്കാര്‍ തിരിച്ചറിയില്‍ കാര്‍ഡ് കൈയില്‍ കരുതണം.അതെസമയം ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളില്‍ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും അന്തര്‍ജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേയ്ക്കുള്ള യാത്ര അനുവദിക്കും. മറ്റുള്ളവര്‍ക്ക് ജില്ലയ്ക്കുള്ളില്‍ മാത്രമേ യാത്ര അനുവദിക്കൂ. പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ ഒരു കാറില്‍ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി.

പുറത്തിറങ്ങുന്നവര്‍ക്ക് സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടാകുന്നതാണ് നല്ലത്. എന്നാല്‍ നിര്‍ബന്ധമാക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം സംസ്ഥാനാന്തര യാത്രയില്‍ സെല്‍ഫ് ഡിക്ലറേഷന്‍ വേണം. ഓഫീസുകളില്‍ പോകുന്നവര്‍ക്ക് ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.

Exit mobile version