കേരളത്തെ നാലു സോണുകളാക്കി തിരിച്ചു; റെഡ് സോണില്‍ കടുത്ത നിയന്ത്രണം തുടരും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെ നാല് സോണുകളാക്കി.

റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മേയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും.

ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണ്‍ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂര്‍. ഏപ്രില്‍ 20വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. കടകളും റസ്റ്റാറന്റുകളും വൈകുന്നേരം ഏഴുവരെ തുറക്കാം. റസ്റ്റാറന്റുകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകം.

ഗ്രീന്‍ സോണ്‍- കോട്ടയം, ഇടുക്കി. ഏപ്രില്‍ 20 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം
സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കും. പൊതുനിയന്ത്രണം മാത്രം. ഇടുക്കിയിലെ തമിഴ്‌നാട് അതിര്‍ത്തി ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത. സംസ്ഥാന-ജില്ല അതിര്‍ത്തി അടയ്ക്കും. ജില്ല വിട്ടുള്ള യാത്രയും കൂട്ടംകൂടലും അനുവദിക്കില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകം.

ഓറഞ്ച് എ സോണില്‍ 24ന് ശേഷവും ഓറഞ്ച് ബി സോണില്‍ 20ന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുമതി. നമ്പറടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ അനുവദിക്കുക. ഒറ്റയക്ക നമ്പറുള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ടയക്ക നമ്പറുകളും അനുവദിക്കും. നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം നാല് പേരെ മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. അതേസമയം, റെഡ് സോണില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

Exit mobile version