കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ സാധ്യതയില്ല: അന്തിമ തീരുമാനം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെത്: ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊവിഡ് നിയന്ത്രണങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കേണ്ടി വരുമെന്നും, മെയ് മൂന്നിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

സര്‍ക്കാരിന്റെ കാലാവധി ഒരു വര്‍ഷം വരെയുണ്ടെങ്കിലാണ് സാധാരണ ഉപതെരഞ്ഞെടുപ്പ് നടത്താറുള്ളത്. അതായത് മെയ് 25ന് മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണം. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നാണ് ടിക്കാറാം മീണ പറയുന്നത്.

ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. മെയ് മൂന്നിന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തും. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. വിജയന്‍പിള്ളയുടെ വിയോഗത്തെ തുടര്‍ന്നാണ് ചവറയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

Exit mobile version