സംസ്ഥാനത്തെ നാല് മേഖലകളാക്കും: നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലകളെ നാല് മേഖലകളായി തിരിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് കേന്ദ്രത്തിന്റെ അനുമതിയോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കോവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാല്‍ കാസര്‍കോട്-61, കണ്ണൂര്‍-45, മലപ്പുറം-9 ഈ തരത്തിലാണ് ഉള്ളത്. മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസ് 9 എണ്ണമുള്ള കോഴിക്കോട് ആണ്. നാലു ജില്ലകളും ചേര്‍ത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിന്. ഇതു കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സോണ്‍ 1

നാലിടങ്ങളിലും ലോക്ഡൗണ്‍ ഇളവില്ലാതെ തുടരണം. മേയ് 3 വരെ ലോക്ഡൗണ്‍ കര്‍ശനമായി തുടരും. ഇതില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തുന്നതിനും മറ്റുപ്രശ്‌നങ്ങളില്ല. കേന്ദ്രം ഹോട്‌സ്‌പോട്ടായി കണക്കാക്കിയ ചില ജില്ലകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നതിനു കേന്ദ്ര അനുമതി വാങ്ങണം. ഈ ജില്ലകളില്‍ തീവ്രരോഗബാധയുള്ള ഹോട്‌സ്‌പോട്ട് പ്രത്യേകം കണ്ടെത്തും. വില്ലേജുകളുടെ അതിര്‍ത്തി അടക്കും. എന്‍ട്രി പോയിന്റും എക്‌സിറ്റ് പോയിന്റും ഉണ്ടാകും. മറ്റു വഴികള്‍ അടയ്ക്കും.

സോണ്‍ 2

അടുത്ത മേഖലയായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതില്‍ ഹോട്‌സ്‌പോട്ടായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. 3 ജില്ലകളില്‍ ഏപ്രില്‍ 24 വരെ കടുത്ത ലോക്ഡൗണ്‍ തുടരും. ഹോട്‌സ്‌പോട്ട് പ്രദേശങ്ങള്‍ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ സാഹചര്യം അനുകൂലമാണെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും.

സോണ്‍ 3

മൂന്നാമത്തെ മേഖലയായി നിര്‍ദേശിക്കുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് , തൃശൂര്‍, വയനാട് എന്നീ ജില്ലകളെയാണ്. ഇതില്‍ ഹോട്‌സ്‌പോട്ടായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താല്‍ 2 പേര്‍ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തില്‍ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിര്‍ത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്‌സ്‌പോട്ടായ പ്രദേശങ്ങള്‍ അടച്ചിടും. കടകള്‍, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.

സോണ്‍ 4

പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയാണ്. സംസ്ഥാന അതിര്‍ത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാല്‍ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും.

Exit mobile version